തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറുന്നതിന് ബാങ്കുകളിലെ തിരക്കു മൂലമുണ്ടായ സാങ്കേതിക തകരാര്‍ കൊണ്ടാണ് ചിലരുടെ ശമ്പളം വൈകിയതെന്നും സെക്രട്ടേറിയറ്റിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനമല്ല കാരണമെന്നും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. ശമ്പളം സ്പാര്‍ക്കുമായി ബന്ധിപ്പിച്ച സെപ്റ്റംബറിലെ ശമ്പളം കണക്കാക്കാന്‍ ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഹാജര്‍ നിലയാണ് കണക്കിലെടുക്കുന്നത്.
ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലൂടെ ഹാജര്‍ രേഖപ്പെടുത്താതിരിക്കുകയും അവധിയോ മറ്റ് ഔദ്യോഗിക ഡ്യൂട്ടിയോ രേഖപ്പെടുത്താതിരിക്കുകയോ ചെയ്തവര്‍ക്ക് ഈ ദിനങ്ങള്‍ ക്രമപ്പെടുത്താന്‍ അവസരം നല്‍കിയിരുന്നു. ഭൂരിപക്ഷം ജീവനക്കാരും ഡ്യൂട്ടി ക്രമപ്പെടുത്തിയിരുന്നു. കുറച്ചുപേര്‍ ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രമപ്പെടുത്തിയ ശേഷം മാത്രം ശമ്പളം പ്രോസസ് ചെയ്താല്‍ മതിയെന്ന് പൊതുഭരണ വകുപ്പിനെ അറിയിച്ചിരുന്നു.
സെക്രട്ടേറിയറ്റില്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 4822 ജീവനക്കാരാണ് പഞ്ചിംഗ് സംവിധാനത്തിന് കീഴിലുള്ളത്. ഇതില്‍ 38 ജീവനക്കാര്‍ മാത്രമാണ് ശമ്പളം പിന്നീട് പ്രോസസ് ചെയ്താല്‍ മതിയെന്ന് അറിയിച്ചത്. ബയോമെട്രിക് പഞ്ചിംഗ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് മാസത്തില്‍ 300 മിനിറ്റ് ഗ്രേസ് ടൈമും അധികം ജോലി ചെയ്യുന്ന ഓരോ പത്തു മണിക്കൂറിനും മാസത്തില്‍ ഒരു അവധിയും (വര്‍ഷത്തില്‍ 10 എണ്ണം) അധികമായി അനുവദിച്ചിട്ടുണ്ട്. 300 മിനിറ്റ് ഗ്രേസ് സമയം പൂര്‍ണമായി ഉപയോഗിച്ചവര്‍ക്കാണ് താമസിച്ചെത്തിയാല്‍ അവധി നഷ്ടമാവുന്നത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജര്‍ നിലയില്‍ ക്ളിപ്തത ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സെക്രട്ടേറിയറ്റില്‍ വിജയകരമായാണ് നടപ്പാക്കിയതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും മാത്രമാണ് ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.