തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രപരിസരത്തെ പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പട്രോളിംഗ് ശക്തമാക്കി. ഇതിലേക്ക് പുതുതായി 10 ബൈക്ക് പട്രോളുകള്‍ രാവും പകലും റോന്തു ചുറ്റി ക്രമസമാധാനം ഉറപ്പുവരുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ ഐപിഎസ് അറിയിച്ചു.
പ്രധാന റോഡുകളിലും വളരെ ഇടുങ്ങിയ ഇടവഴികളിലും പോലീസിന്‍റെ സാന്നിധ്യം ഇവർ ഉറപ്പുവരുത്തും. ആറ്റുകാൽ ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കാന്‍ മഫ്തിയില്‍ പോലീസിനെ വിന്യസിക്കും.വനിതാ പോലീസിനെയും വനിതാ ബറ്റാലിയനെയും കൂടുതലായി വിന്യസിക്കും. ഇവരെക്കൂടാതെ പൂവാല ശല്യം ഒഴിവാക്കാൻ ഷാഡോ പോലീസും രംഗത്തുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
പൊങ്കാല സംബന്ധമായി ക്ഷേത്രത്തിനു പരിസരത്തുള്ള മേഖലകളിൽ പാതവക്കിൽ സ്റ്റേജ് കെട്ടുന്നതും ആർച്ച് കെട്ടുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. അനുവദനീയമായ തോതിലും കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നവർക്കെതിരെ പോലീസ്
കേസ് രജിസ്റ്റർ ചെയത് മൈക്ക് സെറ്റും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ടുകെട്ടും.പൊങ്കാലയുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനകൾ, ക്ലബ്ബുകള്‍ തുടങ്ങിയവ നടത്തുന്ന നിർബന്ധ പിരിവ് വിലക്കിയിട്ടുണ്ട്. അങ്ങനെയുള്ളവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്. ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള വഴിയോര കച്ചവടവും, പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ലന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ആറ്റുകാൽ ക്ഷേത്ര ഉത്സവം ആരംഭിക്കുന്നു 12തന്നെ ക്ഷേത്രപരിസരത്ത് പോലീസ് കൺട്രോൾ റൂംപ്രവർത്തനമാരംഭിക്കും. അന്നുതന്നെ ബൈക്ക് പട്രോളിംഗിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങ് എ ഡി ജി പി മനോജ് എബ്രഹാം ഐപിഎസ് നിര്‍വഹിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ ഐപിഎസ് അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണർ
എസ്. സുരേന്ദ്രൻ ഐപിഎസ്