തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചൈത്ര ശ്രമിച്ചത് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ഓഫീസർമാർ സർക്കാരിനു മുകളിൽ പറക്കാൻ ശ്രമിക്കരുതെന്നും കോടിയേരി പറഞ്ഞു.
ഒരു വിവരവും കിട്ടാതെയായിരുന്നു ഓഫീസിൽ കയറിയത്. അത് റെയ്ഡു പോലും ആയിരുന്നില്ല. ഇത് ആസൂത്രിതമാണെന്നൊന്നും കരുതുന്നില്ല. അങ്ങനെ ചെയ്യാൻ ഇപ്പോ ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു. ഓഫീസർമാരുടെ പ്രവർത്തനം സർക്കാരിനു വിധേയമാകണം. സർക്കാരിനു കീഴിലാണ് അവർ പ്രവർത്തിക്കേണ്ടതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ബാല പീഡനം നടത്തിയതിനു പോക്സോ കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാക്കളെ കാണാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്. ഇതിലെ പ്രതികൾ ജില്ല കമ്മിറ്റി ഓഫീസിൽ ഉണ്ടെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് ചൈത്ര തെരേസ ജോൺ ഓഫീസിൽ റെയ്ഡ് നടത്തിയത്.