ന്യൂഡൽഹി: കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണ് രാജി. ഇന്നു നടക്കുന്ന എൻഡിഎയുടെ യോഗത്തിൽ പങ്കെടുക്കില്ലെന്നു രാഷ്ട്രീയ ലോക്സമതാ പാർട്ടി(ആർഎൽഎസ്പി) നേതാവായ ഉപേന്ദ്ര കുശ്വാഹ അറിയിച്ചിരുന്നു. അതേസമയം വൈകിട്ടു നടക്കുന്ന വിശാല പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ കുശ്വാഹ പങ്കെടുക്കുമെന്നും സൂചനകളുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ആർഎൽഎസ്പിയുടെ നീക്കം ബിജെപിയെ പ്രതിരോധത്തിലാക്കി.
2019 ലോകസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലില്‍ അതൃപ്തിയുമായാണ് കുശ്വാഹ മുന്നണി വിടുന്നത്. നിതീഷ് കുമാറിന് ബിഹാറില്‍ എന്‍ഡിഎ നല്‍കുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആര്‍എല്‍എസ്പിയ്ക്ക് കിട്ടാത്തതില്‍ കുശ്വാഹയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. ഈ സാഹചര്യത്തിലാണ് കയ്യിലുള്ള കേന്ദ്രമന്ത്രിസ്ഥാനം വരെ വലിച്ചെറിഞ്ഞ് ഉപേന്ദ്ര കുശ്വാഹ ഇറങ്ങിപ്പോകുന്നത്.
ഇന്ന് വൈകിട്ട് ദില്ലിയില്‍ ചേരുന്ന വിശാലപ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ കുശ്വാഹ പങ്കെടുത്തേയ്ക്കുമെന്നാണ് സൂചന. ലോക് സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിയ്‌ക്കെയാണ് ബിജെപിയ്ക്ക് കനത്ത തിരിച്ചടിയുമായി സഖ്യകക്ഷി മുന്നണി വിടുന്നത്.