ആലപ്പുഴ: മാറ്റിവെച്ച അറുപത്തിയാറാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് സാക്ഷ്യം വഹിക്കാന്‍ നവംബര്‍ 10ന് പുന്നമടയിലെ പൊന്നോളങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ മത്സരത്തില്‍ ഏറ്റവും മുന്നിലെത്തുന്ന 10 വള്ളങ്ങള്‍ക്ക് സമ്മാനത്തുക വര്‍ദ്ധിപ്പിക്കാന്‍ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന നെഹ്‌റുട്രോഫി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ തീരുമാനമായി. പ്രളയാനന്തരം വള്ളംകളി മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ ടീമുകള്‍ക്കും ക്ലബ്ബകള്‍ക്കുമുണ്ടായ ഭീമമായ നഷ്ടത്തിന് പരിഹാരം കാണുന്നതിനായാണ് സമ്മാനത്തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അധ്യക്ഷത വഹിച്ച ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കുട്ടനാട് അതിജീവിക്കണം. ടൂറിസം ഉള്‍പ്പടെയുള്ള മേഖലകള്‍ക്ക് ഉണര്‍വ് ഉണ്ടാക്കുവാന്‍ കൂടിയാണ് സര്‍ക്കാര്‍ വള്ളം കളി നടത്താന്‍ അനുമതി നല്‍കിയത്.
നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തവണ 81 വള്ളങ്ങള്‍ മത്സരത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്. രജിസ്റ്റര്‍ ചെയ്ത 20 ചുണ്ടന്‍വള്ളങ്ങള്‍ മത്സരത്തിനിറങ്ങുമ്പോള്‍ പ്രദര്‍ശന മത്സരത്തില്‍ അഞ്ച് ചുണ്ടന്‍വള്ളങ്ങള്‍ കൂടി പങ്കെടുക്കുന്നു. മറ്റു വളങ്ങള്‍ 56 എണ്ണം ഉള്‍പ്പടെ 81 വള്ളങ്ങള്‍ പുന്നമടയുടെ ഓളപ്പരപ്പുകളില്‍ ആവേശം വിതറാന്‍ ഇത്തവണ രംഗത്തുണ്ടാകും. മന്ത്രി ടി എം തോമസ് ഐസക്കിനെ അധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വള്ളം കളിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. പന്തല്‍ നിര്‍മ്മാണം 40 ശതമാനത്തിലധികം പൂര്‍ത്തിയായിട്ടുണ്ട്. പവലിയന്‍, പന്തല്‍, ട്രാക്ക് എന്നിവ തയ്യാറാക്കി വരികയാണ്. നവംബര്‍ നാലോടെ പന്തല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തവണ സ്റ്റാര്‍ട്ടിങ് കര്‍ശനമായ നിബന്ധനകളോടെയാണ് നടപ്പിലാക്കുന്നത്. സ്റ്റില്‍ സ്റ്റാര്‍ട്ടിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു.
ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ കൃത്യത മത്സര ഫലത്തില്‍ കൊണ്ടുവരും. പതിവു പോലുള്ള മെക്കാനിക്കല്‍ ഡിവൈസ് മുന്‍പിലും ഒരുമിച്ചുള്ള സ്റ്റാര്‍ട്ടിങ്ങിന് വള്ളങ്ങളെ പിടിച്ചു നിര്‍ത്തുന്നതിനുള്ള സംവിധാനം പിന്നിലും ഉണ്ടാവും. കൂടാതെ 10 മീറ്റര്‍ ട്രാക്കില്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ നാലുമീറ്റര്‍ ഉള്ള സ്റ്റാര്‍ട്ടിങ് ചേംബര്‍ ഉണ്ട്. സെക്കന്‍ഡില്‍ ആയിരത്തിലധികം ഫോട്ടോകള്‍ എടുക്കുന്ന ലിനക്‌സ് ക്യാമറ ഉപയോഗിച്ചുള്ള ഫിനിഷിംഗ് രേഖപ്പെടുത്തല്‍ സമയം കൃത്യതയോടെ അറിയാന്‍ സഹായിക്കും. ഡിജിറ്റല്‍ ടൈമിംഗ് ഇത്തവണത്തെ പ്രത്യേകതയാണ്.