തിരുവനന്തപുരം: 23 ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ ഏഴുമുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയാണ് മേള സംഘടിപ്പിക്കുക. ഏഴുദിവസമായിരിക്കും ഈ വര്‍ഷത്തെ മേളയെന്നും അദ്ദേഹം പറഞ്ഞു. പൊതുഖജനാവില്‍നിന്ന് പണം എടുക്കാനില്ലാത്തതിനാല്‍ ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുള്ള ഫണ്ട് സ്വരൂപിക്കുക. കഴിഞ്ഞതവണ ആറുകോടി 35 ലക്ഷം രൂപയായിരുന്ന ചെലവ് ഇത്തവണ മൂന്നരക്കോടി രൂപയായി ചുരുക്കും. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കായിരിക്കും. സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ല. 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഫെസ്റ്റിവലിന്റെ സംഘാടകസമിതി യോഗം ഒക്ടോബര്‍11 വൈകിട്ട് അഞ്ചിന് പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിംപിയ ഹാളില്‍ ചേരും. മുന്‍വര്‍ഷങ്ങളിലെപ്പോലെ മേളയിലെ മത്സരവിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളും ഇത്തവണയും ഉണ്ടാകും. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാവും. നവാഗതരുടെ ആറ് സിനിമകളുള്‍പ്പെടെ ആകെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടു ചിത്രങ്ങള്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സരവിഭാഗത്തിലായിരിക്കും.സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടായിരിക്കില്ല. കോംപറ്റിഷന്‍, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകളുണ്ടായിരിക്കും. ഇന്റര്‍നാഷണല്‍ ജൂറി ദക്ഷിണേന്ത്യയില്‍ നിന്നായി പരിമിതപ്പെടുത്തും.
മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യവേദിയില്‍ വൈകുന്നേരങ്ങളില്‍ നടത്താറുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, ശില്‍പശാല, എക്‌സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഓപ്പണ്‍ ഫോറം തുടരും. പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ലളിതമായി നടത്തി. ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. ലളിതമായ രീതിയില്‍ നടത്തുന്ന സമാപന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അവാര്‍ഡ് ലഭിച്ച ചിത്രം പ്രദര്‍ശിപ്പിക്കും. സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുകയാണെങ്കില്‍ മാത്രം അലങ്കാരങ്ങള്‍, പരസ്യ ഹോര്‍ഡിങ്ങുകള്‍, പന്തലുകള്‍ എന്നിവ സ്ഥാപിക്കും. സ്‌പോണ്‍സര്‍ഷിപ്പിന് താല്പര്യമുള്ളവരെ പത്രപരസ്യത്തിലൂടെ കണ്ടെത്തും.