3 ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൂടാതെ 2 ഡിസ്റ്റിലറികളുടെ കപ്പാസിറ്റി യഥേഷ്ടം വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയതിലും വലിയ അഴിമതിയുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ ഒരു ബ്രൂവറിക്കും ഡിസ്റ്റിലറിക്കും പോലും അനുമതി നല്‍കിയിരുന്നില്ലെന്ന് പ്രതിപക്ഷനേതാവ് ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യക്കച്ചവടത്തിലൂടെ സി.പി.എമ്മും മന്ത്രിമാരും കോടികള്‍ സമ്പാദിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മുന്നണി കേരളത്തില്‍ മദ്യം ഒഴുക്കുകയാണ്. യു.ഡി.എഫ് അടച്ചുപൂട്ടിയ എല്ലാ ബാറുകളും തുറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫും ബാറുടമകളും തമ്മിലുണ്ടാക്കിയ ധാരണ സംസ്ഥാനത്ത് നടപ്പാക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 34 ബാറുകള്‍ സംസ്ഥാനത്ത് പുതിയതായി ആരംഭിച്ചു.
മദ്യവില്പനകേന്ദ്രങ്ങളും ബാറുകളും തുടങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന എല്‍.ഡി.എഫ് എടുത്തുകളഞ്ഞു. വിദ്യാലയങ്ങളിലും ആരാധനാലയങ്ങളില്‍ നിന്നും 200 മീറ്റര്‍ അകലെ മാത്രമേ മദ്യവില്പനകേന്ദ്രങ്ങള്‍ അനുവദിക്കാന്‍ പാടുള്ളൂ എന്നത് 50 മീറ്റര്‍ എന്നാക്കി കുറച്ചു. പാതയോരങ്ങളില്‍ മദ്യവില്പനകേന്ദ്രങ്ങള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിനെതിരേ കോടികള്‍ മുടക്കി സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയതായി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ സാലറി ചലഞ്ചല്ല, ബ്രൂവറി ചലഞ്ചാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു.