കണ്ണൂര്‍: പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് താങ്ങാവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ ഒഴുക്ക് തുടരുന്നു. ചെറുതും വലുതുമായ സംഖ്യകളുമായി നിരവധി പേരാണ് ഓരോ ദിവസവും കളക്ടറേറ്റിലെത്തുന്നത്. ഇതുവരെ 1,34,93,560 രൂപ ഇവിടെ സമാഹരിച്ചുകഴിഞ്ഞു. പണമായും ചെക്കായുമാണ് ആളുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈയയഞ്ഞ് നല്‍കുന്നത്. പണമായി 23,87,505 രൂപയും ചെക്കായി 1,11,06,055 രൂപയും ലഭിച്ചതായി എ.ഡി.എം. ഇ. മുഹമ്മദ് യൂസഫ് അറിയിച്ചു.
കെ. കെ. ബില്‍ഡേഴ്‌സ് (25 ലക്ഷം), ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി (20 ലക്ഷം), കണ്ണൂര്‍ ജില്ലാ പോസ്റ്റല്‍ ടെലകോം ആന്റ് ബിഎസ്എന്‍എല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (15 ലക്ഷം), കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് (10 ലക്ഷം), അബ്ദുല്‍ ഹകീം പി-സുല്‍ഖ ഷിപ്പ്‌യാഡ് (10 ലക്ഷം), ജേക്കബ് ആന്റ് ജോര്‍ജ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് (10 ലക്ഷം), ക്വാറി അസോസിയേഷന്‍ ജില്ലാ കമ്മിറ്റി (10 ലക്ഷം), പള്ളിക്കുന്ന് കാരുണ്യ ചാരിറ്റബ്ള്‍ ട്രസ്റ്റ് (നാലു ലക്ഷം) എന്നിവര്‍ക്ക് പുറമെ വിവിധ വ്യക്തികളും സംഘടനകളും സംഭാവനകള്‍ നല്‍കി.
ഇതിനു പുറമെ, ഭക്ഷ്യധാന്യങ്ങള്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, പായകള്‍, ഫര്‍ണിച്ചര്‍ തുടങ്ങി ടണ്‍ കണക്കിന് സാധനങ്ങളാണ് ദുരിതത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസമേകാനായി കളക്ടറേറ്റില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം തൃശൂരിലേക്ക് അഞ്ച് ട്രക്കും വയനാടിലേക്ക് ഒരു ട്രക്കും സാധനങ്ങള്‍ ഇവിടെ നിന്നും കയറ്റി അയച്ചു. പ്രളയബാധിത പ്രദേശങ്ങള്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്നതിനായി 2,000 കിറ്റുകള്‍ തയ്യാറാക്കി അയച്ചിട്ടുണ്ട്. വെള്ളം, റൊട്ടി, ബിസ്‌ക്കറ്റ്, ഗ്ലൂക്കോസ് പൊടി എന്നിവയടങ്ങുന്ന കിറ്റുകളാണ് പ്രത്യേകമായി തയ്യാറാക്കി അയച്ചത്. ഇവിടെയെത്തിയ ദുരിതാശ്വാസ സാധനങ്ങളില്‍ നിന്ന് കളക്ടറേറ്റ് ജീവനക്കാര്‍ ഈ സാധനങ്ങള്‍ തെരഞ്ഞെടുത്ത് പ്രത്യേക പാക്കറ്റുകളാക്കി തിരിക്കുകയായിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ സി എം ഗോപിനാഥന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ തന്നെയാണ് രാപ്പകല്‍ ഭേദമില്ലാതെ വാഹനങ്ങളിലെത്തുന്ന സഹായ സാധനങ്ങള്‍ ഇറക്കുന്നതും തരംതിരിച്ച ശേഷം ട്രക്കുകളില്‍ കയറ്റുന്നതും.
ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയില്‍ നിന്നുള്ള 46 ബോട്ടുകളിലായി നൂറോളം മല്‍സ്യത്തൊഴിലാളികള്‍ പങ്കെടുക്കുന്നുണ്ട്. തൃശൂര്‍ ജില്ലയില്‍ ചാലക്കുടിയിലും പരിസരങ്ങളിലും പ്രളയം രൂക്ഷമായതിനെ തുടര്‍ന്ന് 16ന് വൈകിട്ടാണ് ജില്ലയില്‍ നിന്ന് 37 ലോറികളിലായി ഈ ബോട്ടുകള്‍ കൊണ്ടുപോയത്. 17ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇവര്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ പോലിസ് മേധാവി ജി. ശിവവിക്രമിന്റെ നേതൃത്വത്തില്‍ തീരദേശ പോലിസ് സ്‌റ്റേഷനുകള്‍ വഴിയാണ് ഈ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയത്.
ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 12 ആയി. നേരത്തേയുണ്ടായിരുന്ന ചില ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോയതിനെ തുടര്‍ന്ന് ഒഴിവാക്കി. നിലവില്‍ ഇരിട്ടി താലൂക്കില്‍ ഒമ്പതും തളിപ്പറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോ ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 1,475 പേരാണ് ഇവിടങ്ങളില്‍ കഴിയുന്നത്.
ഇരിട്ടി വയത്തൂര്‍ വില്ലേജില്‍ അറബിക്കുളം (50 പേര്‍), പീടികക്കുന്ന് (എട്ട് പേര്‍), കോളിത്തട്ട് (40 പേര്‍), കൊട്ടിയൂര്‍ വില്ലേജിലെ മന്ദംചേരി എസ്എന്‍എല്‍പി സ്‌കൂള്‍ (224), നെല്ലിയോടി സെന്റ് ജോര്‍ജ് സണ്‍ഡേ സ്‌കൂള്‍ (238 പേര്‍), അമ്പായത്തോട് സെന്റ് ജോര്‍ജ് എല്‍പി സ്‌കൂള്‍ (253 പേര്‍), കണ്ടപ്പനം സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാള്‍ (112), കൊട്ടിയൂര്‍ നീണ്ടുനോക്കി ഐജെഎംഎച്ച്എസ്എസ് (209 പേര്‍), കേളകം വില്ലേജിലെ കോളിത്തട്ട് ശാന്തിഗിരി ഗവ. എല്‍പി സ്‌കൂള്‍ (69 പേര്‍), തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് വില്ലേജിലെ കാപ്പിമല വിജയഗിരി ജിയുപി സ്‌കൂള്‍ (171 പേര്‍), തലശ്ശേരി താലൂക്കിലെ എരഞ്ഞോളി വടക്കുമ്പാട് ഗവ. എച്ച്എസ്എസ് (അഞ്ച് പേര്‍), പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം രാജഗിരി കത്തോലിക്കാ പള്ളി (96 പേര്‍) എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.