തിരുവനന്തപുരം : ഗവര്‍ണറുടെ ഇടപെടലും സുപ്രീം കോടതിയുടെ വിമര്‍ശനവും കണക്കിലെടുക്കാതെ മന്ത്രിമാരുടെ പഴ്സനല്‍ സ്റ്റാഫിന്റെ എണ്ണം വര്‍ധിപ്പിച്ചു.
രാജിവച്ച മന്ത്രി സജി ചെറിയാന്റെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ ജോലിയും പെന്‍ഷനും ഉറപ്പാക്കാന്‍ മറ്റു മന്ത്രിമാരുടെ ഓഫിസില്‍ നിയമിച്ചു.
മുഖ്യമന്ത്രിക്ക് 37 പേരെയും മന്ത്രിമാര്‍ക്ക് 30 പേരെയും പഴ്സനല്‍ സ്റ്റാഫായി നിയമിക്കാം. എന്നാല്‍, ചെലവു ചുരുക്കലിന്റെ ഭാഗമായി 25 പേര്‍ വീതം മതിയെന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അന്നത്തെക്കാള്‍ ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നില്‍ക്കുമ്ബോഴാണ് ഇപ്പോള്‍ എണ്ണം കൂട്ടിയത്.
പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, പഴ്സനല്‍ അസിസ്റ്റന്റ്, 2 അഡിഷനല്‍ പഴ്സനല്‍ അസിസ്റ്റന്റുമാര്‍, 5 ക്ലാര്‍ക്ക്, 2 ഷോഫര്‍, 7 ഓഫിസ് അറ്റന്‍ഡന്റ്, ഒരു കുക്ക്, 2 അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍, 3 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍ എന്നിങ്ങനെ 25 പേരാണ് സജി ചെറിയാന്റെ സ്റ്റാഫിലുണ്ടായിരുന്നത്. ഇതില്‍ സര്‍ക്കാര്‍ സര്‍വീസിലെ 5 പേരെ അവരുടെ വകുപ്പുകളിലേക്കു തിരിച്ചയച്ചു. ബാക്കി 20 പേര്‍ക്കും ഇൗ മാസം 20 വരെ തുടരാന്‍ അനുമതി നല്‍കി. 21 മുതല്‍ മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ നിയമനം നല്‍കി. ഒരു ദിവസം ഇടവേള വന്നാല്‍ പെന്‍ഷന്‍ നഷ്ടപ്പെടുമെന്നതിനാലാണ് ഉടന്‍ പുനര്‍നിയമനം.
6 പേരെ മന്ത്രി വി.അബ്ദുറഹിമാനു കൈമാറി. ഇതോടെ അദ്ദേഹത്തിന്റെ ആകെ സ്റ്റാഫ് 30 ആയി. മന്ത്രി പി.എ.മുഹമ്മദ് റിയാസിന് 5 പേരെ നല്‍കി. ഇതോടെ അദ്ദേഹത്തിന്റെ സ്റ്റാഫ് 29 ആയി. ഒരാളെ മുഖ്യമന്ത്രിയുടെ സ്റ്റാഫിലേക്ക് എടുത്തു. ബാക്കിയുള്ളവരെ വി.എന്‍.വാസവന്റെയും മറ്റു മന്ത്രിമാരുടെയും ഓഫിസിലേക്കു മാറ്റി.
വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കാതെ നിയമിക്കുന്ന പഴ്സനല്‍ സ്റ്റാഫിന് 30,000 രൂപ മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെയാണു ശമ്ബളം. 2 വര്‍ഷം ജോലി ചെയ്താല്‍ പെന്‍ഷന്‍ കിട്ടും. ഒന്നേകാല്‍ ലക്ഷം ശമ്ബളമുള്ള അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി 2 വര്‍ഷം ജോലി ചെയ്താല്‍ 8,300 രൂപയും 5 വര്‍ഷം ജോലി ചെയ്താല്‍ 21,000 രൂപയും പ്രതിമാസം പെന്‍ഷന്‍ ലഭിക്കും.