നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സ്ഥിരമായി വിളിച്ച നമ്ബര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണ സംഘം തേടി.
കാവ്യാ മാധവന്‍ ഈ നമ്ബര്‍ ഉപയോഗിച്ചിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അകൗണ്ട് ഇടപാടുകള്‍ നടത്തിയത് പിതാവിന്റെ സഹായത്തോടെയാണെന്ന് നേരത്തെ കണ്ടെത്തിയിരിന്നു.
തുടരന്വേഷണത്തിന്‍റെ ഭാഗമായി നിര്‍ണ്ണായക നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തിയത്.ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ കാവ്യാ മാധവന്‍റെ അച്ഛന്‍ മാധവന്‍,അമ്മ ശ്യാമള എന്നിവരെയും ദിലീപിന്‍റെ സഹോദരി സബിതയെയും ആലുവയിലെ ദിലീപിന്‍റെ വീടായ പത്മ സരോവരത്തില്‍വെച്ചാണ് ചോദ്യം ചെയ്തത്.സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്ബര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈല്‍ സേവന ദാതാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലാണ് ഈ നമ്ബറിലുള്ള സിം കാര്‍ഡ് എടുത്തതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണ സംഘം ശ്യാമളയില്‍ നിന്ന് വിശദീകരണം തേടിയതായാണ് വിവരം.
ഈ നമ്ബര്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് കാവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ദിലീപുമായുള്ള വിവാഹത്തിന് മുമ്ബ് ഈ നമ്ബര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രി രജിസ്‌റ്ററിലുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ നമ്ബര്‍ കാവ്യയുടേതാണെന്നുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കേസ് അന്വേഷണം നടക്കുന്ന കാലയളവില്‍ കാവ്യാമാധവന്‍ നടത്തിയ ചില സാമ്ബത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കാവ്യയുടെ അച്ഛന്‍ മാധവനില്‍ നിന്ന് ചോദിച്ചറിഞ്ഞത്.അച്ഛന്‍റെ സഹായത്തോടെയാണ് കാവ്യ ബാങ്കിടപാടുകള്‍ നടത്തിയിരുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.