വിശാഖപട്ടണം; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘അസാനി’ ചുഴലിക്കാറ്റ് തീരത്തോട് അടുക്കുമ്ബോള്‍ ഇന്ന് മുതല്‍ ആന്ധ്രാ തീരദേശ ജില്ലകളില്‍ ജാ ഗ്രതാ നിര്‍ദേശം.
നിലവില്‍ ചുഴലിക്കാറ്റ് പരമാവധി തീവ്രത കൈവരിച്ചിട്ടുണ്ട്. ക്രമേണ ദുര്‍ബലമാകുമെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃതുഞ്ജയ് മൊഹപത്ര പറഞ്ഞു. മെയ് 11 ബുധനാഴ്ച വൈകുന്നേരത്തോടെ മച്ചിലിപട്ടണത്തിന് സമീപം ചുഴലിക്കാറ്റ് തീരം കടന്നേക്കുമെന്നും അറിയിപ്പുണ്ട്.
ആന്ധ്രാ തീരത്തുള്ള എല്ലാ ജില്ലകളിലും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. തീരം കടന്നതിന് ശേഷം ചുഴലിക്കാറ്റ് വീണ്ടും ദിശമാറി വിശാഖപട്ടണത്തിന് സമീപത്തോടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് വീണ്ടും എത്തും ഇവിടെ വെച്ച് കാറ്റ് വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കൃഷ്ണ, ഗുണ്ടൂര്‍, കാക്കിനാഡ, കോണസീമ, പശ്ചിമ ഗോദാവരി, കിഴക്കന്‍ ഗോദാവരി, വിശാഖപട്ടണം ജില്ലകളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 75-95 കിലോമീറ്റര്‍ ആയിരിക്കും കാറ്റിന്റെ വേഗത.
ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള ജില്ലകളില്‍ ജില്ലാ ഭരണകൂടം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റില്‍ കൃഷിനാശം, വൈദ്യുത തടസം, റോഡുകളുടെ തകരാര്‍, ദുര്‍ബലമായ കെട്ടിടങ്ങളുടെ തകരാര്‍ എന്നിവ സംഭവിച്ചേക്കാം എന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി തങ്ങളുടെ ടീമുകള്‍ സജ്ജമാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫിന്റെയും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും ഒമ്ബത് ടീമുകളെ ബാധിക്കാന്‍ സാധ്യതയുള്ള ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്ന് സായി പ്രസാദ് പറഞ്ഞു. ഇന്ത്യന്‍ നാവികസേനയും ജാഗ്രതയിലാണ്. വിശാഖപട്ടണത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആന്ധ്രാപ്രദേശിലെയും ഒഡീഷയിലെയും ദുരന്തനിവാരണ അതോറിറ്റികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.