കൊല്ലം : കോവിഡിനെ ഭയമില്ലാതെ നേരിടാന്‍ ഒരു സമൂഹത്തിനാകെ ധൈര്യം പകര്‍ന്ന സൂസന്‍ ചാക്കോയെത്തേടി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഫ്ലോറൻസ് നൈറ്റിംഗ് ഗേൾ പുരസ്കാരം എത്തുമ്പോൾ അത് ജില്ലാ ആശുപത്രിക്കു മാത്രമല്ല, ജില്ലയിലെ ആരോഗ്യ രംഗത്തിനാകെ അഭിമാന നേട്ടം.
കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്സിങ് ഓഫിസര്‍ (ഗ്രേഡ് 1) കുരീപ്പള്ളി ആലുംമൂട് പണിക്കാശേരി ജോയിസ് ഭവനില്‍ സൂസന്‍ ചാക്കോയ്ക്കു പുരസ്കാരം ലഭിച്ചത്.
കോവിഡ് കാലഘട്ടത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫക്‌ഷന്‍ കണ്‍ട്രോള്‍ നഴ്സിങ് ഓഫിസര്‍ ആയി പ്രവര്‍ത്തിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അതിനു വേണ്ടി പരിശീലനം നല്‍കുകയും ചെയ്തിരുന്നു.
കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുമ്പോഴും ആശുപത്രി ജീവനക്കാരുടെ ഇടയില്‍ കോവിഡ് പടര്‍ന്നു പിടിക്കാതിരിക്കാന്‍ സൂസന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ടു. 2021 കാലഘട്ടത്തില്‍ 800 സ്റ്റാഫുകളില്‍ 200 പേര്‍ക്കു മാത്രമാണ് പലപ്പോഴായി കോവിഡ് വന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ഒരിക്കല്‍പോലും ജീവനക്കാര്‍ക്കിടയില്‍ രോഗം പടര്‍ന്നു പിടിച്ചിട്ടില്ല.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിച്ചപ്പോഴെല്ലാം ജീവനക്കാര്‍ക്കു ബോധവല്‍ക്കരണം നടത്തുന്നതിന് ആരോഗ്യവകുപ്പ് സൂസന്റെ സേവനമാണ് പ്രയോജനപ്പെടുത്തിയത്.
കൂടാതെ കായകല്‍പ് പുരസ്കാരങ്ങളില്‍ കൊല്ലം ജില്ലാ ആശുപത്രിക്ക് ഒന്നാം സ്ഥാനം ലഭിച്ചതിനു പിന്നിലെ സൂസന്റെ അശ്രാന്ത പരിശ്രമം ഉണ്ടായിരുന്നു.കണ്ണനല്ലൂര്‍ എംകെഎല്‍എം എച്ച്‌എസ്‌എസിലെ അധ്യാപകനായ ഭര്‍ത്താവ് കെ.ജോയിയും മക്കളായ ഫെബിന്‍, ജോയല്‍, ഫെമി എന്നിവരും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയാണ് സൂസന്റെ ഊര്‍ജം.