തിരുവനന്തപുരം:- തിരുവനന്തപുരം:- വട്ടിയൂർക്കാവിൽ നിന്നും സ്ക്കൂട്ടർ മോഷണം ചെയ്തെടുത്ത രണ്ടുപേരെ പോലീസ് പിടികൂടിയതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായി ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. കാഞ്ഞിരംപാറ വി.കെ.പി നഗർ തേജസ് കോട്ടേജിൽ ജഫിൻ വിൽസൺ (21), വിളപ്പിൽ മൈലാടി മേക്കുംകര പുത്തൻ വീട്ടിൽ അഖിൽ (22) എന്നിവരെയാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് 25- വൈകിട്ട് അഞ്ചര മണിയ്ക്കാണ് മോഷണം നടന്നത്. കടകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് വിൽപ്പന നടത്തുന്ന വാഴോട്ടുകോണം സ്വദേശിനി സതി, പാപ്പാട് ജംഗ്ഷനിലെ ഒരു കടയുടെ മുൻവശം സ്ക്കൂട്ടർ പാർക്ക് ചെയ്ത് സ്ക്കൂട്ടറിൽ നിന്ന് കടയിലേയ്ക്ക് സാധനം എടുത്ത് കൊടുക്കാനായി പോയ സമയം അവിടെ നിൽക്കുകയായിരുന്ന പ്രതികൾ സ്ക്കൂട്ടർ മോഷ്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ നമ്പർപ്ലേറ്റ് മാറ്റി വച്ച് ഉപയോഗിച്ചു വന്നിരുന്ന സ്ക്കൂട്ടർ അടക്കം പ്രതികളെ ഇന്നലെ പോലീസ് പിടികൂടിയത്. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ആനന്ദബാബു, എസ്.ഐ-മാരായ ഹരീഷ്, ബിജു, യേശുദാസ്, എ.എസ്.ഐ-മാരായ രാജേഷ്, ഷൗക്കത്ത്, എസ്.സി.പി.ഒ-മാരായ അനൂപ്, ഹരികൃഷ്ണൻ, സൈജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ലോക്ക് ഡൗൺ വിലക്ക് ലംഘനം:
265 പേര്‍ക്കെതിരെ നിയമനടപടി
തിരുവനന്തപുരം:- ലോക്ക്ഡൗൺ ദിനമായ ഇന്നലെ (01-06-2021) നാലു മണിവരെ തിരുവനന്തപുരം നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കോവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 265 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 68 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 156 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 2 പേരില്‍ നിന്നുമായി 79,000/- രൂപ പിഴ ഈടാക്കി. കൂടാതെ അനാവശ്യ യാത്ര നടത്തിയ 36 വാഹനങ്ങള്‍ക്കെതിരെയും ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്ത 3 കടകള്‍ക്കെതിരെയും ഇന്നലെ നിയമനടപടി സ്വീകരിച്ചു. ശരിയായ രീതിയില്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കാത്ത 359 പേര്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചിട്ടുള്ളതുമാണ്.