തിരുവനന്തപുരം:- വിഴിഞ്ഞം കോട്ടുകാൽ പുന്നവിളയിലെ വീട്ടിൽ നിന്നും പണവും വാച്ചും മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് പിടികൂടിയതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കരുംകുളം പി.പി. വിളാകം പുരയിടത്തിൽ അമ്മു എന്ന് വിളിക്കുന്ന വർഗ്ഗീസ്(24) കണ്ണൂർ ചെങ്ങളായി കല്ലുക്കിയിൽ വീട്ടിൽ മുഹമ്മദ് റയിസ്(18) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 29-ന് പുലർച്ചെയാണ് മോഷണം നടന്നത്. കോട്ടുകാൽ പുന്നവിളയിലെ തുളസീഭായിയുടെ വീട്ടിനുള്ളിൽ കടന്ന പ്രതികൾ രണ്ടാം നിലയിലുണ്ടായിരുന്ന മേശയുടെ ഡ്രോയർ കുത്തിപ്പൊളിച്ച് 20,000/- രൂപയും വിലപിടപ്പുള്ള വാച്ചും മോഷ്ടിച്ചെടുക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സി. സി. ടി. വി. ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. വിഴിഞ്ഞം എസ്. എച്ച്. ഒ. പ്രജീഷ് ശശി, എസ്. ഐ. മാരായ സമ്പത്ത്, വിനോദ്, സി. പി. ഓമാരായ അജികുമാർ, കൃഷ്ണകുമാർ, ഷാഹിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.