തിരുവനന്തപുരം:- മാരക മയക്കുമരുന്നായ എംഡിഎംഎയും, കഞ്ചാവുമായി രണ്ടു പേരെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻ കുമാർ അറിയിച്ചു. മേലാങ്കോട് ഇടഗ്രാമം കൊപ്പഴഞ്ഞി വീട്ടിൽ ശ്രീക്കുട്ടൻ എന്നു വിളിക്കുന്ന കിരൺകുമാർ (24) കരുമം ഇലങ്കത്തറ വീട്ടിൽ ആനന്ദരാജ് (23) എന്നിവരെയാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 25 ഗ്രാം എംഡിഎംഎയും കഞ്ചാവ് പൊതികളും പോലീസ് പിടിച്ചെടുത്തു.
സമീപകാലത്ത് സിറ്റി പോലീസ് പിടികൂടിയതിൽ വച്ച് ഏറ്റവും കൂടിയ അളവാണ് 25 ഗ്രാം എംഡിഎംഎ. ഓട്ടോറിക്ഷയിൽ നഗരത്തിൽ കറങ്ങി നടന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് വിൽപന നടത്തി വന്ന സംഘത്തിനെ, വിജയമോഹിനി മില്ലിന് സമീപത്തുവച്ച് വാഹന പരിശോധനയ്ക്കിടയിലാണ് പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച് വന്ന ഓട്ടോറിക്ഷ തടഞ്ഞു നിർത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്. ചെറിയ അളവിൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് പോലും ജാമ്യമില്ലാ വകുപ്പ് ആണെന്നിരിക്കെ പ്രതികൾ നിന്ന് പിടിച്ചെടുത്ത 25 ഗ്രാം എം.ഡി.എം.എ, മയക്കുമരുന്ന് നിരോധന നിയമ പ്രകാരം വാണിജ്യ അളവാണ്. പ്രതികളിലൊരാളായ ആനന്ദ് രാജിന് വിഴിഞ്ഞം, തിരുവല്ലം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകൾ നിലവിലുണ്ട്. മയക്കുമരുന്നിന്റെ ഉറവിടത്തെ സംബന്ധിച്ചും സംഘത്തിൻറെ ഇടപാടുകളെ കുറിച്ചും ഇതിലെ മറ്റു കണ്ണികളെ സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രമസമാധാനം) അങ്കിത് അശോകന്റെ നിര്‍ദേശാനുസരണം പൂജപ്പുര എസ്. എച്ച്. ഓ. റോജിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ പ്രവീൺ, ഗമാലിയൽ, സി.പി.ഒ പ്രദീപ്, ഹോംഗാർഡ് ഹരികുമാർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.