തിരുവനന്തപുരം:- തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്ത് വച്ച് ലോട്ടറി വിൽപ്പനക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി സുരേഷ് (36) നെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തമ്പാനൂരിലും പരിസരങ്ങളിലും ലോട്ടറി വിൽപ്പന നടത്തി വരുന്ന മാർത്താണ്ഡം സ്വദേശി മോസിനെയാണ് പ്രതി ആക്രമിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. റയിൽവേ സ്റ്റേഷനു സമീപം നിൽക്കുകയായിരുന്ന മോസസുമായി പ്രതി സുരേഷ് വാക്കു തർക്കത്തിലേർപ്പെടുകയും കത്തി കൊണ്ട് വയറിൽ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ, ഫോർട്ട് എ.സി.പി ഷാജിയുടെ നിർദ്ദേശാനുസരണം തമ്പാനൂർ എസ്.എച്ച്.ഒ സനോജ്, എസ്.ഐ മാരായ രഞ്ജിത്, സുബിൻ, ഷാനവാസ്, എ.എസ്.ഐ ഗോപകുമാരൻ നായർ, സി.പി.ഒ മാരായ രാകേഷ്, വിവേക് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.