തിരുവനന്തപുരം:- ലോക്ഡൗൺ ലംഘിച്ചു അനാവശ്യമായി യാത്രചെയ്തവര്‍ക്കെതിരെ കര്‍ക്കശ നടപടിയുമായി സിറ്റി പോലീസ്. സർക്കാരിന്റെയും പോലീസിന്റെയും വിലക്കുകൾ ലംഘിച്ച് അനാവശ്യയാത്രകൾ നടത്തിയ 109 പേര്‍ക്കെതിരെ ഇന്നലെ കേസുകളെടുത്തു. സിറ്റിയില്‍ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് തമ്പാനൂര്‍, ഫോര്‍ട്ട്, ശ്രീകാര്യം പോലീസ് സ്റ്റേഷനുകളിലാണ്. 109 പേരെ അറസ്റ്റു ചെയ്തു വാഹനങ്ങള്‍ പിടിച്ചെടുത്തു. 75 ഇരുചക്ര വാഹനങ്ങളും 15 ഓട്ടോറിക്ഷകളും 2 കാറുകളുമാണ്, പോലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വാഹനങ്ങള്‍ എല്ലാം തന്നെ 21 ദിവസം കഴിഞ്ഞേ വിട്ടയക്കുകയുള്ളൂവെന്നു സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
അനാവശ്യ സഞ്ചാരം ഒഴിവാക്കാനായി തിരുവനന്തപുരം സിറ്റിയിൽ അതിര്‍ത്തി അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. ആഹാര സാധനങ്ങളും, മരുന്നുവാങ്ങാനും, ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ ആള്‍ക്കാരെ സിറ്റി അതിര്‍ത്തി കടത്തി വിടുകയുള്ളൂ. ഇപ്പോഴുള്ള ചെക്കിംഗ് പോയിന്റുകള്‍ക്ക് പുറമേ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന വ്യാപിപ്പിക്കും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഗാതാഗത നിയന്ത്രണ ജോലി ഇല്ലാത്തതിനാൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരേയും വിലക്കു ലംഘിച്ചു യാത്ര ചെയ്യുന്നവരെ പിടികൂടുന്നതിനായി സിറ്റിയിൽ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
അവശ്യസാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ചിലർ വാഹനത്തിൽ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവര്‍ക്കെതിരെ കേസെടുക്കും. അവശ്യസാധനങ്ങൾ വാങ്ങുവാൻ പോകുന്നവർ സത്യവാങ്ങ്മൂലം കൈയിൽ കരുതേണ്ടതാണ്. വീടിന് സമീപത്തുള്ള കടകളിലേയ്ക്ക് മാത്രമേ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകാൻ പോലീസ് അനുവദിക്കുകയുമുള്ളു. അതുപോലെ തന്നെ കടകൾ തുറക്കുന്ന സമയത്ത് തന്നെ ആൾക്കാർ തിരക്കു കൂട്ടി സാധനങ്ങൾ വാങ്ങാൻ എത്തുന്നത് രോഗവ്യാപനത്തിന് ഇടയാകും. കടകള്‍ രാവിലെ 7 മണി മുതല്‍ 5 മണി വരെ തുറന്നിരിക്കുന്നതിനാല്‍ റസിഡൻസ് അസോസിയേഷനുകൾ മുൻകൈയെടുത്ത് ജനങ്ങൾക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന സമയത്തിനു ക്രമീകരണ നിർദ്ദേശങ്ങൾ നൽകേണ്ടതാണ്. ബാങ്ക് ജീവനക്കാരും, മറ്റു അവശ്യ സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും, ജോലി സ്ഥലത്ത് ഡ്രൈവര്‍മാരുമായി വന്നശേഷം വാഹനം മടക്കി അയക്കുന്നത് നിര്‍ത്തലാക്കണം. ജോലി സമയം തീരുന്നത് വരെ ഡ്രൈവര്‍മാരും അതതു സ്ഥലങ്ങളില്‍ തുടരേണ്ടതാണ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനാണിത്.
ജനമൈത്രി ബീറ്റ് ഓഫീസർമാർ ഹോം- ക്വാറൻറയിനിൽ കഴിയുന്നവരെ ദിവസവും ബന്ധപ്പെട്ട് അവർക്ക് സഹായങ്ങൾ എത്തിക്കാനുള്ള നടപടി പോലീസ് സ്വീകരിക്കുന്നുണ്ട്. അതോടൊപ്പം അവരുടെ അയൽപക്കത്ത് താമസിക്കുന്നവരേയും നിരന്തരം ബന്ധപ്പെടുകയും അവർ പുറത്തിറങ്ങാതിരിക്കാൻ നിരീക്ഷണം നടത്തുവാനും അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതെ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുവാനും, സഹായത്തിന് ബീറ്റ് ഓഫീസറുമായി ബന്ധപ്പെടുവാനും ബോധവൽക്കരിച്ചട്ടുണ്ട്.
കൂടാതെ ജനമൈത്രി കമ്മ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ ( സി ആര്‍ ഓ)മാർ ദിവസേന പരമാവധി റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെട്ട് തങ്ങളുടെ അസോസിയേഷൻ പരിധിയിൽ താമസിക്കുന്നവരെ അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് സിറ്റി പോലീസ് ബോധവൽക്കരണം നടത്തി വരുന്നു. സര്‍ക്കാരിന്റെയും പോലീസിന്റെയും മാര്‍ഗ്ഗ നിർദ്ദേശങ്ങള്‍ സി ആര്‍ ഓ മാര്‍, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ അറിയിക്കും. ഇത്തരത്തില്‍ കഴിഞ്ഞ 3 ദിവസത്തില്‍ 598 റസിഡൻസ് അസോസിയേഷനുകള്‍ക്ക് ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഈ ലോക്ഡൗൺ കാലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന രോഗികള്‍ക്കും മുതിര്‍ന്ന പൗരൻമാർക്കും സഹായങ്ങൾ ചെയ്തു കൊടുക്കന്നതിന് സിറ്റി പോലീസ് പ്രത്യേക പരിഗണന നൽകും. അവരെ സി ആര്‍ ഓ മാര്‍ ഫോണില്‍ വിളിച്ചു ആവശ്യങ്ങള്‍ ആരായും. ഇത്തരത്തില്‍ കഴിഞ്ഞ 3 ദിവസമായി 1011 മുതിര്‍ന്ന പൗരൻമാരെ ബന്ധപ്പെട്ടിട്ടുണ്ട്. ഒറ്റയ്ക്ക് കഴിയുന്ന രോഗികള്‍ക്കോ , മുതിര്‍ന്ന പൗരൻമാർക്കോ, അവര്‍ക്ക് വേണ്ടി അയല്‍ക്കാര്‍ക്കോ 112-ല്‍ ബന്ധപ്പെട്ട് പോലീസ് സഹായത്തിന് ആവശ്യപ്പെടാവുന്നതാണ്. ഉടനടി തന്നെ പോലീസ് അവര്‍ക്ക് സഹായം എത്തിച്ചു കൊടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.