തിരുവനന്തപുരം:-സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിക്കാതെ, ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയവർക്കെതിരെ “എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020″ പ്രകാരം 36 പേർക്കെതിരെയും, അനാവശ്യ യാത്ര ചെയ്തതിനു 107 പേർക്കുമെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. ലോക്ക് ഡൗൺ പോലീസിന്റെ നിർദ്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാൻ മൊബൈൽ ആപ്പിലൂടെ റസിഡന്‍സ് അസോസിയേഷൻ അംഗങ്ങളുമായി സിറ്റി പോലീസ് കമ്മീഷണര്‍ വീഡിയോ കോൺഫറൻസിംഗ് കോള്‍ നടത്തും. 100 റസിഡന്‍സ് അസോസിയേഷൻ ഭാരവാഹികളുമായാണ് കമ്മീഷണര്‍ ഒരേ സമയം സംവദിക്കുന്നത്.
“സൂം ഫോർ ഇൻടൂൺ” (Zoom for Intune) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് കമ്മീഷണര്‍ റസിഡന്‍സ് അസോസിയേഷൻ അംഗങ്ങളുമായി വീഡിയോ കോൺഫറൻസ് കോള്‍ നടത്തുന്നത്. ജനമൈത്രി കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർമാരും, (സിആര്‍ഓ) ജനമൈത്രി ബീറ്റ് ഓഫീസര്‍മാരും മുഖേന റസിഡന്‍സ് അസോസിയേഷൻ അംഗങ്ങളുടെ മൊബൈൽ ഫോണുകളിൽ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യും. ഇന്ന് ഉച്ചക്ക് 01.00 മണിയ്ക്ക് കമ്മീഷണർ ഈ ആപ്പിലൂടെ റസിഡന്‍സ് അസോസിയേഷൻ ഭാരവാഹികള്‍ക്ക് ലോക്ഡൗൺ സംബന്ധിച്ച പോലീസിന്റെ അറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കും.
ഇന്നലെ “എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020″ പ്രകാരം ഇന്നലെ 36 പേർക്കെതിരെയും, അനാവശ്യ യാത്ര ചെയ്ത 107 പേർക്കുമെതിരെയുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കൂടതൽ കേസ് രജിസ്റ്റർ ചെയ്തത് തമ്പാനൂര്‍, വിഴിഞ്ഞം, ശ്രീകാര്യം സ്റ്റേഷനുകളിലാണ്. 139 വാഹനങ്ങൾ പിടിച്ചെടുത്തു. 118 ഇരുചക്ര വാഹനങ്ങളും 14 ആട്ടോറിക്ഷകളും 7 കാറുകളുമാണ് പോലീസ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ എല്ലാം 21 ദിവസം കഴിഞ്ഞേ വിട്ടു നൽകുകയുള്ളൂ.
പുതുതായുള്ള “എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020” പ്രകാരം ഇന്നലെ 36 പേര്‍ക്കെതിരെ കേസെടുത്തതില്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ 12-കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിഴിഞ്ഞം-10 ഉം പൂന്തുറ-8 ഉം പേരൂര്‍ക്കട 3 ഉം കണ്ടോന്‍മെന്റ് 2 ഉം തിരുവല്ലം 1 ഉം കേസുകളാണ് പുതിയ ഓര്‍ഡിനന്‍സ് പ്രകാരം രജിസ്റ്റര്‍ ചെയ്തത്.
നഗരത്തില്‍ രാവിലെയും വൈകുന്നേരവും ചിലര്‍ വ്യായാമത്തിനായി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലോക്ക് ഡൌണ്‍ ആയതിനാല്‍ അനാവശ്യമായി ആരും പുറത്തിറങ്ങാന്‍ പാടില്ല. ഇത്തരത്തില്‍ ഇറങ്ങി നടക്കുന്നത് കണ്ടാല്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
കൂടാതെ അവശ്യ സര്‍വീസ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ കൊണ്ട് വിടാന്‍ വാഹനങ്ങളില്‍ പ്രത്യേകം ആള്‍ക്കാര്‍ വരുന്നതിനു പകരം ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ ഒരു വാഹനത്തില്‍ ഒരുമിച്ചു വരുവാന്‍ പരമാവധി ശ്രമിക്കണം. ഇത്തരത്തില്‍ ജീവനക്കാരെ കൊണ്ട് വിടാനായി വരുന്നവര്‍ നഗരത്തില്‍ അനാവശ്യമായി കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണിത് .
റേഷൻ വിതരണത്തിന് സർക്കാർ മുൻകൂട്ടി ക്രമീകരിച്ചിരിക്കുന്ന പ്രകാരം ഇന്ന് 8,9 നമ്പരുകളിൽ അവസാനിക്കുന്ന കാർഡുള്ളവർ മാത്രമേ റേഷൻ കടകളിൽ വരാൻ പാടുള്ളൂ. ഒരു വീട്ടിൽ നിന്നും ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ഒരു വ്യക്തിമാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
സിറ്റിയുടെ അതിര്‍ത്തി പൂർണ്ണമായും അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. ആഹാര സാധനങ്ങളും, മരുന്നുവാങ്ങാനും, ആശുപത്രി സേവനങ്ങള്‍ക്കും മാത്രമേ ആള്‍ക്കാരെ സിറ്റി അതിര്‍ത്തി കടത്തി വിടുകയുള്ളൂ. രോഗവ്യാപനത്തിന്റെ തോത് കൂടി വരുന്ന ഈ സാഹചര്യത്തില്‍ സമൂഹ വ്യാപനം തടയുന്നതിന് വേണ്ടിയാണ് പോലീസ് ഇത്തരത്തില്‍ കര്‍ശന പരിശോധന നടപ്പിലാക്കിയിരിക്കുന്നത്. സർക്കാറിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും എല്ലാപേരും പാലിക്കേണ്ടതാണെന്നും അല്ലാത്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.