തിരുവനന്തപുരം:- നഗരത്തില്‍ കോവിഡ് 19 നോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പോലീസ് പരിശോധന തുടരവേ ഇന്നലെ തലസ്ഥാനത്ത് ലോക്ക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 27പേർക്കെതിരെ കേസുകളെടുത്തു. അനാവശ്യ യാത്ര നടത്തിയ 17 വാഹനങ്ങളും പിടിച്ചെടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് 27 പേര്‍ക്കെതിരെയും കേസെടുത്തത്. അന്യ സംസ്ഥാനത്തു നിന്നും എത്തിയവർഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്ന് ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
അന്യ സംസ്ഥാനത്തു നിന്നും എത്തിയവർ നിർബന്ധമായും ഹോം ക്വാറന്റൈനില്‍ തന്നെ കഴിയണം. എസ് എച്ച് ഓമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരെക്കൊണ്ട് ഇവര്‍, വീട്ടിൽക്വാറന്റൈനില്‍ തന്നെ കഴിയുന്നുണ്ടോ എന്ന് പരിശോധന നടത്തും. ഹോംക്വാറന്റൈന്‍ പാലിക്കാത്തവരെ സർക്കാർ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനൊപ്പം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
സർക്കാരിന്റെയും പോലീസിന്റെയും നിരന്തരമായ നിർദ്ദേശം അവഗണിച്ചു കൊണ്ട് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 146 പേര്‍ക്കെതിരെ ഇന്നലെ പെറ്റി കേസുകൾ എടുത്തതായി കമ്മീഷണര്‍ അറിയിച്ചു. അതോടൊപ്പം മാസ്ക് ധരിക്കാത്തതിനു വിവിധ സ്റ്റേഷനുകളില്‍ പിടികൂടിയ എല്ലാപേര്‍ക്കും പോലീസ് സൗജന്യമായി മാസ്ക്കുകള്‍ വിതരണം ചെയ്യുകയും എസ്എച്ച്ഓമാര്‍ അവരെ മാസ്ക് ധരിപ്പിക്കുകയും ചെയ്തു. കൂടാതെ ഇനി പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നുള്ള താക്കീതു നല്‍കിയുമാണ് ഇവരെ പോലീസ് വിട്ടയച്ചത്.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 27 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്വലിയതുറ, പേട്ടഎന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 17 വാഹനങ്ങൾ പിടിച്ചെടുത്തു. 15 ഇരുചക്ര വാഹനങ്ങളും ഒരു ആട്ടോറിക്ഷയും, ഒരു ലോറിയും പിടിച്ചെടുത്തവയില്‍പെടുന്നു.
ഇന്ന് (13.05.20) തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുള്ളഎല്ലാ വ്യാപാര സ്ഥാപനങ്ങളും പരിമിതമായ ജീവനക്കാരെ വച്ച് മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. നിര്‍ബന്ധമായും ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്. അതിനായി കയര്‍ കെട്ടുകയോ, കൂടുതല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തുകയോ,ടോക്കണ്‍ സംവിധാനം നടപ്പിലാക്കുകയോ ചെയ്യേണ്ടത് കടയുടമയുടെ ബാധ്യതയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച്, അനൗൺസ്മെൻറ് നടത്തേണ്ടതാണ്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കമ്മീഷണർ അറിയിച്ചു.
രോഗവ്യാപനം തടയുന്നതിനായി പുറത്തിറങ്ങുന്ന എല്ലാപേരും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. അതുപോലെ എല്ലായിടത്തും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ എല്ലാപേരും പാലിക്കേണ്ടതാണെന്നും വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.