ആറുമാസം പ്രായമുള്ള കുഞ്ഞിനു ജീവന്‍ രക്ഷാ മരുന്ന് ബംഗലുരുവില്‍ നിന്നും പോലീസ് എത്തിച്ചു നല്‍കി
തിരുവനന്തപുരം:- ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്തുവാനുള്ള പരിശോധനകൾ പോലീസ് കർശനമായി തുടരവെ നിർദ്ദേശങ്ങൾ പാലിക്കാതെ വിലക്കു ലംഘനം നടത്തിയ 126 പേർക്കെതിരെ ഇന്നലെ കേസെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘനം നടത്തിയ 110 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് – 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 16 പേർക്കെതിരേയുമാണ് കേസുകൾ എടുത്തതെന്നു ഐ ജി പിയും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.
കൂടാതെ ഇന്നലെ തിരുവല്ലം സ്വദേശി, ആറുമാസം പ്രായമുള്ള അമയ് ദേവിന് ജീവൻരക്ഷാ മരുന്ന് പോലീസ് എത്തിച്ചു നൽകി. ജന്മനായുള്ള അസുഖത്തിന് സ്ഥിരമായി ആവശ്യമുള്ള മരുന്ന് ബംഗലുരുവില്‍ നിന്നും കൊറിയർ വഴിയാണ് വരുത്തിയിരുന്നത്. എന്നാൽ ലോക്ക് ഡൌണ്‍ ആയതിനാൽ മരുന്ന് ലഭിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കുട്ടിയുടെ പിതാവ്, ഖത്തറില്‍ ജോലി ചെയ്യുന്ന പ്രിജിത് മരുന്നിന്റെ ആവശ്യകത അഭ്യര്‍ഥിച്ചു മുഖ്യമന്ത്രിക്ക് ഇ-മെയില്‍ സന്ദേശം അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോലീസ് ആസ്ഥാനത്തേക്ക് മെയില്‍ അയച്ചു കിട്ടിയപ്പോള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ ജനമൈത്രി നോഡല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് ഐ ജിയുമായ എസ്. ശ്രീജിത്തിനെ മരുന്ന് നാട്ടിലെത്തിക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം ബംഗലുരു ഐ.ജിയുമായി ബന്ധപ്പെട്ടാണ് മരുന്ന് കേരളത്തില്‍ എത്തിച്ചത്. ബംഗലുരുവില്‍ നിന്ന് കര്‍ണാടക പോലീസിന്റെ സഹകരണത്തോടെ കേരള പോലീസ് കൊണ്ടുവന്ന മരുന്ന് സിറ്റി പോലീസ് കമ്മീഷണർ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ ഏറ്റുവാങ്ങി കുട്ടിയുടെ തിരുവല്ലത്തെ വീട്ടിലെത്തി മാതാവിന് കൈമാറി.
എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഇന്നലെ 110 പേർക്കെതിരെ കേസുകൾ എടുത്തതിൽ, കൂടുതൽ കേസുകൾ എടുത്തത്, വഞ്ചിയൂര്‍, ശ്രീകാര്യം, വിഴിഞ്ഞം എന്നീ പോലീസ് സ്റ്റേഷനുകളിലാണ്. 82 വാഹനങ്ങൾ പിടിച്ചെടുത്തു. 71 ഇരുചക്ര വാഹനങ്ങളും 7 ആട്ടോറിക്ഷകളും 4 കാറുകളുമാണ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ എല്ലാം 21 ദിവസം കഴിഞ്ഞേ വിട്ടു നൽകുകയുള്ളൂ. സിറ്റി പോലീസ് പുതുതായി നടപ്പിലാക്കിയ “റോഡ് വിജില്‍ ആപ്പ്” വഴി നടത്തിയ പരിശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകള്‍ നടത്തിയ കൂടുതല്‍ പേരും പിടിയിലായത്.
രോഗ വ്യാപനം തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളില്‍ പാലിക്കേണ്ട പോലീസിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍, തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള എല്ലാ കടകള്‍ക്ക് മുന്നിലും പൊതുജനങ്ങള്‍ക്കു കാണത്തക്ക വിധത്തില്‍ പതിപ്പിച്ചിട്ടുണ്ട് പോലീസ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന കടകയുടമകള്‍ക്കെതിരെയും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു. പോലീസിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ പതിപ്പിക്കാത്ത കടകൾ ഉണ്ടെങ്കിൽ നിർബന്ധമായും പതിക്കേണ്ടതാണ്.
സിറ്റിയുടെ അതിർത്തി പൂർണ്ണമായും അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. മരുന്നും ഭക്ഷ്യവസ്തുക്കളും വാങ്ങാനും, ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആൾക്കാരെ സിറ്റി അതിർത്തി കടത്തിവിടുകയുള്ളൂ. രോഗവ്യാപനത്തിന്റെ തോത് കൂടി വരുന്ന ഈ സാഹചര്യത്തിൽ സമൂഹ വ്യാപനം തടയുന്നതിന് വേണ്ടിയാണ് പോലീസ് ഇത്തരത്തിൽ കർശന പരിശോധന നടപ്പിലാക്കിയിരിക്കുന്നത്. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പൂർണ്ണമായും എല്ലാപേരും പാലിക്കേണ്ടതാണെന്നും അല്ലാത്തവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.