തിരുവനന്തപുരം:- ലോക്കു് ഡൗൺ വിലക്കു ലംഘിച്ച് അനാവശ്യ യാത്ര ചെയ്യുന്നവരെ കണ്ടെത്തുവാൻ പോലീസ് പരിശോധന ശക്തമായി തുടരവെ ഇന്നലെയും 25 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
കൂടുതൽ പോലീസുകാരെ ഉൾപ്പെടുത്തി പരിശോധന ശക്തമാക്കുകയും, ഡ്രോൺ ഉൾപ്പെടെയുളള നിരീക്ഷണ സംവിധാനങ്ങളും കഴിഞ്ഞ ദിവസം സിറ്റി പോലീസ് ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും വിലക്കു ലംഘിച്ച് യാത്ര ചെയ്തതിനു ഇന്നലെ വൈകിട്ട് 5 മണി വരെ 29 പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് പൂജപ്പുര, വലിയതുറ പോലീസ് സ്റ്റേഷനുകളിലാണ്.
![](https://mediavoiceonline.com/wp-content/uploads/2020/03/1.jpg)
20 വാഹനങ്ങൾ പിടിച്ചെടുത്തു. 16 ഇരുചക്ര വാഹനങ്ങളും, 3 ഓട്ടോറിക്ഷകളും ഒരു കാറുമാണ് പോലീസ് പിടിച്ചെടുത്തത്. ഈ വാഹനങ്ങൾ എല്ലാം 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞേ വിട്ടു നൽകുകയുള്ളൂവെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
അനാവശ്യ സഞ്ചാരം ഒഴിവാക്കാനായി തിരുവനന്തപുരം സിറ്റിയിൽ അതിർത്തി അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്. ആഹാര സാധനങ്ങളും, മരുന്നു വാങ്ങാനും, ആശുപത്രി സേവനങ്ങൾക്കും മാത്രമേ ആൾക്കാരെ സിറ്റി അതിർത്തി കടത്തി വിടുകയുള്ളൂ. ഡ്യൂട്ടിയിലുള്ള മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ആവശ്യത്തിന് വിതരണം ചെയ്തിട്ടുണ്ട്.
തലസ്ഥാന ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളെ പ്രധാനമായും ചാല ബോയ്സ് സ്കൂൾ, എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ, മണക്കാട് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങിലായി പാർപ്പിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലുമുള്ള ലേബർ ക്യാമ്പുകളിലും ഇവർ സുരക്ഷിതരാണ്. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കുന്നത് സിറ്റി പോലീസ് ഉറപ്പു വരുത്തിയിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന തലസ്ഥാനത്തെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ നേരിട്ട് സന്ദര്‍ശിച്ചു ബോധവല്‍ക്കരണവും സുരക്ഷയും ഉറപ്പാക്കി. സിറ്റിയിലെ ലേബർ ക്യാമ്പുകളിലും, അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന മറ്റ് സ്ഥലങ്ങളിലും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും നേരിട്ടെത്തി അവരുടെ ക്ഷേമ കാര്യങ്ങൾ വിലയിരുത്തി. കൂടാതെ ഇവിടങ്ങളിൽ പോലീസ് പട്ടാബുക്ക് (ബീറ്റ് ബുക്ക്) വയ്ക്കുകയും ചെയ്തു. പോലീസ് പട്രോളിംഗ് പാർട്ടികൾ നിരന്തരം ഇവിടം സന്ദർശിച്ച് ബുക്കിൽ രേഖപ്പെടുത്തണമെന്നും കമ്മീഷണർ നിര്‍ദേശിച്ചു.
അന്യസംസ്ഥന തൊഴിലാളികൾ താമസിക്കുന്നതിനു ചുറ്റുപാടുമുള്ളവർ അവർ നമ്മുടെ അതിഥി തൊഴിലാളികളാണെന്ന് മനസിലാക്കി അവർക്ക് വേണ്ടുന്ന സേവനസഹായങ്ങൾ ചെയ്തു കൊടുക്കേണ്ടതാണ്. ഇവരുടെ ക്യാമ്പുകളിൽ എന്തെങ്കിലും പ്രശ്നങ്ങളോ വിഷയങ്ങളോ ഉണ്ടെങ്കിൽ സമീപവാസികൾ, അത് പോലീസിനേയോ ജില്ലാ ഭരണകൂടത്തേയോ, മറ്റു അധികാരികളേയോ അറിയിക്കേണ്ടതുമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.