തിരുവനന്തപുരം:- യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റു ചെയ്തതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. പഴയ കാരയ്ക്കാമണ്ഡപം ചാനൽക്കര റോഡ് ഹസ്സൻ കോട്ടേജിൽ അലീഫ് ഖാൻ (34) നെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റു പ്രതികളായ ഷജീർ, നിസാം എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
2021 മാർച്ചിലാണ് സംഭവം നടന്നത്. പ്രാവച്ചമ്പലം സ്വദേശിയായ അർഷാദിനെ അലീഫ്ഖാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഈ കേസിനു പുറമെ, പൂഴിക്കുന്നിലെ ഇറച്ചിക്കടയിൽ കയറി പണം കവർച്ച ചെയ്തതിന് നേമം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. നിരന്തരം ക്രിമനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. കൂടാതെ ഇയാളെ കാപ്പാ നിയമ പ്രകാരം 5 തവണ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുമുണ്ട്. നേമം എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.