മോട്ടോർ വാഹനവകുപ്പും റോഡുസുരക്ഷാ അതോറിറ്റിയും സംയുക്തമായി നടപ്പാക്കിയ *സേഫ് കേരള പദ്ധതി* ലക്ഷ്യത്തിലേയ്ക്ക്. ബാലാരിഷ്ടതകളുടേയും അസൗകര്യങ്ങളുടേയും പരാധീനതൾക്കിടയിലും ഈ പദ്ധതി, സംസ്ഥാനത്ത് ഒരു പക്ഷെ കോവിഡിനേക്കാൾ ഭയാനകമായ, വലിയൊരു ഒരാശങ്കയ്ക്ക് പരിഹാരമാകുന്നു.
റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും (കൂടുതലും യുവാക്കൾ) കുറയ്ക്കാൻ ലക്ഷ്യമിട്ട പദ്ധതി മുൻവർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് സമ്മാനിച്ചത്. സുപ്രീംകോടതി നിയോഗിച്ച റോഡുസുരക്ഷ കർമ്മ സമിതി നൽകിയ 10 ശതമാനമെന്ന ലക്ഷ്യപ്രാപ്തിയുടെ ഏകദേശം ഇരട്ടിയോളം, അതായത് 17 ശതമാനത്തോളം അപകടമരണനിരക്ക് പദ്ധതി നടപ്പിലാക്കി ആദ്യവർഷം തന്നെ കുറച്ചു. കേരളംപോലെ ഇത്രയും വാഹന ബാഹുല്യവും സ്ഥലപരിമിതിയും ഉള്ള ഒരു സംസ്ഥാനത്ത് ഇതൊരു ഭഗീരഥനേട്ടം തന്നെ. സംസ്ഥാനത്തിന്റെ നിരത്തുകൾ ഇനി മോട്ടോർ വാഹന വകുപ്പിന്റെ കൈകളിൽ സുരക്ഷിതം. ഞെരുങ്ങിയ പരിമിതികൾക്കിടയിലും ചുരുങ്ങിയകാലം കൊണ്ട് കൈവരിച്ച ഈ നേട്ടം ഇക്കാര്യം
അടിവരയിടുന്നു.
എൻഫോഴ്സ്മെന്റിന് വേണ്ടുന്ന അനുബന്ധ സംവിധാനങ്ങളും വാഹന സൗകര്യങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും പൂർത്തിയായി വരുന്നതേയുള്ളു. അവ പൂർണ്ണമായും നിലവിൽ വരുമ്പോൾ നമ്മുടെ റോഡുകൾ കൂടുതൽ സുരക്ഷിതവും അപകട സാധ്യത ഏറ്റവും കുറഞ്ഞതും മരണമുക്തവുമാകുമെന്ന് ഉറപ്പാക്കാം.
അപകടങ്ങൾ കുറച്ചതു വഴി രാജ്യത്തിന്റെ സാമ്പത്തികരംഗത്തും സംഭവിക്കാമായിരുന്ന കനത്ത നാശനഷ്ടങ്ങൾ ഒഴിവാക്കപ്പെട്ടു. ഒരു രാജ്യത്തിന്റെ ശക്തി യുവജനങ്ങളാണ്. ആരോഗ്യമുള്ള യുവത്വമാണ് നമ്മുടെ നിരത്തുകളിൽ, നിസ്സാര കാരണങ്ങളാൽ ജീവൻ വെടിയുന്നത്. അവരിൽ കുറേ ജീവനെങ്കിലും രക്ഷിയ്ക്കാൻ സാധിച്ചു എന്നത് നിസ്സാരകാര്യമല്ല.
സംസ്ഥാനത്തെ വിവിധ ദുരന്തമുഖങ്ങളിലും ഇപ്പോൾ കോവിഡ് 19 മായി ബന്ധപ്പെട്ട സാമൂഹ്യ പ്രശ്നങ്ങളിലും, പൊതുഗതാഗത സംവിധാനമൊരുക്കുന്നതിലും , ബോധവത്കരണ ശുചീകരണ പ്രവർത്തനങ്ങളിലും മോട്ടോർ വാഹന വകുപ്പ് അതാതു ജില്ലാഭരണകൂടങ്ങൾക്ക് അകമഴിഞ്ഞ സഹായസഹകരണങ്ങൾ നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിസ്വാർത്ഥമായ സേവനവും സഹകരണവും വിവിധ വകുപ്പുകളുടെ പ്രശംസക്കും സർക്കാരിന്റെ അനുമോദനങ്ങൾക്കും പാത്രീഭവിച്ചിട്ടുള്ളതുമാണ്.
കേരളം പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ, ഇലക്ട്രിക് വാഹനങ്ങൾ എൻഫോഴ്‌സ്‌മെന്റിന് ഉപയോഗിക്കുന്ന, ഇന്ത്യയിലെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം. മോട്ടോർ വാഹന വകുപ്പ് പരിസ്ഥിതിക്ക് ഏറ്റവും കരുതൽ നൽകുന്നു. ഒപ്പം സംസ്ഥാനത്തിന്റെ ഖജാനയിലെ വലിയൊരു ചെലവിനമായ ഇന്ധനത്തിനും വാഹനങ്ങളുടെ മെയിന്റനൻസിനും ഒരു പരിഹാരവുമായി മോട്ടോർവാഹനവകുപ്പ് അവതരിപ്പിക്കുന്ന മറ്റൊരു പദ്ധതിയാണിത്. കേന്ദ്രസർക്കാർ സ്ഥാപനമായ അനെർട്ടുമായി ചേർന്ന് മറ്റൊരു വാഹനവിപ്ലവത്തിന് മോട്ടോർ വാഹനവകുപ്പ് മാതൃകയാകുന്നു.