തിരുവനന്തപുരം:- ആട്ടോറിക്ഷ തൊഴിലാളിയെ നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. നാലാഞ്ചിറ അക്ഷയ ഗാർഡൻസ് അമൃത് വീട്ടിൽ കാപ്പിരി എന്ന് വിളിക്കുന്ന ജിതിൻ രാജ് (27)-നെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്.
കേശവദാസപുരം ജ്യോതി നഗറിൽ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ സെപ്റ്റംബർ 10-ന് ജിതിൻരാജിന്റെ നേതൃത്വത്തിലുളള നാലംഗസംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. രാത്രി 9.00 മണിയോടെ സമീപത്തെ വിവാഹ വീട്ടിൽ പോയി മടങ്ങി വരികയായിരുന്ന പ്രതികൾ, വീട്ടിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രമോദിന് നേരെ നാടൻബോംബ് എറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു.
![](https://mediavoiceonline.com/wp-content/uploads/2021/01/Untitled.jpg)
പ്രമോദ് കുമാറിന്റെ അനന്തിരവനോടുളള വിരോധം മൂലമാണ് പ്രതികൾ ആക്രമണം നടത്തിയത്. ഈ കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം തമിഴ് നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജിതിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കുടപ്പനക്കുന്നിലെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടിയത്. ഇയാൾക്കെതിരെ മ്യൂസിയം, പൂജപ്പുര, കന്റോൺമെന്റ്, പേരൂർക്കട, മണ്ണന്തല, വഞ്ചിയൂർ, നെടുമങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി 16-ഓളം ആക്രമണക്കേസ്സുകളും മയക്കുമരുന്ന് കേസ്സുകളും നിലവിലുണ്ട്. ലഹരിമരുന്ന് വിൽപ്പന നടത്തിയതിന് ബംഗളൂരുവിലും ജിതിൻരാജിന് കേസ്സ് നിലവിലുണ്ട്. ഇയാളെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡോ.ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു. പേരൂർക്കട എസ്.എച്ച്.ഒ സൈജുനാഥ്, എസ്.ഐ-മാരായ സഞ്ജു ജോസഫ്, വിൽബർരാജ്, എ.എസ്.ഐ-മാരായ രാംകുമാർ, ബൽറാം ശങ്കർ, വിനോദ്, സി.പി.ഒ-മാരായ അനു, അനീഷ്, പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.