തിരുവനന്തപുരം:-നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും ഗുണ്ടാത്തലവനും പലിശക്കാരനുമായ പട്ടി സുജിത് എന്ന് വിളിക്കുന്ന സുജിത് കൃഷ്ണനും, വധശ്രമക്കേസ്സിൽ പ്രതിയായ ടിയാന്റെ ഭാര്യ സിതാര ചന്ദ്രനും പിടിയിലായതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കടകംപളളി വില്ലേജിൽ കരിയ്ക്കകം വാർഡിൽ വാഴവിള റ്റി സി 79/939 ആഞ്ജനേയം വീട്ടിൽ സിതാര ചന്ദ്രൻ (വയസ്സ് 38), സുജിത് കൃഷ്ണൻ @ പട്ടി സുജിത് (വയസ്സ് 45) എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. പലിശയ്ക്ക് പണം കൊടുത്ത് തിരികെ ലഭിക്കാതെ വരുമ്പോൾ അവരെ അനുനയത്തിൽ സ്വന്തം വീട്ടിൽ കൂട്ടിക്കൊണ്ട് വന്ന് കെട്ടിയിട്ട് ആക്രമിച്ച് മുദ്രപ്പത്രത്തിൽ ഒപ്പിടുവിക്കുന്നതാണ് ഇവരുടെ രീതി. തിരുവനന്തപുരം സ്വദേശികളായ നീതു നായർ, ഭർത്താവ് മുഹമ്മദ് ഷെരീഫ് എന്നിവരെ പലിശത്തുക തിരികെ കൊടുത്തില്ല എന്ന കാരണത്തിൽ ആക്കുളത്ത് നിന്നും കരിയ്ക്കകത്തുളള സുജിത്തിന്റെ വീട്ടിൽ കൂട്ടിക്കൊണ്ട് വന്ന് കെട്ടിയിട്ട് ആക്രമിച്ച് 25 ഗ്രാം സ്വർണ്ണാഭരണങ്ങൾ പൊട്ടിച്ചെടുത്തും മുദ്രപ്പത്രങ്ങളിൽ നിർബന്ധിച്ച് ഒപ്പിടുവിക്കുകയും, മൂന്ന് മൊബൈൽ ഫോൺ, രണ്ട് ലാപ് ടോപ്പ് എന്നിവ പിടിച്ചു പറിക്കുകയും ചെയ്ത പരാതി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നിന്നും അയച്ചു കിട്ടിയത് പ്രകാരം പേട്ട പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ടി വീട് റെയ്ഡ് നടത്തി തെളിവുകൾ ശേഖരിച്ചതിനെ തുടർന്ന് ഈ കേസ്സ് ഒത്തുതീർപ്പാക്കുന്നതിന് പേട്ട പോലീസ് സഹായിക്കണം എന്ന ആവശ്യം ഉന്നയിച്ചെങ്കിലും പേട്ട പോലീസ് നിരാകരിക്കുകയായിരുന്നു. ഈ സമയം പട്ടി സുജിത്ത് തന്റെ പഴയ കൂട്ടാളിയായ ശങ്കറുമായി തെറ്റിപ്പിരിയുകയും സുജിത്തിനെതിരായി പോലീസിന് വിവരങ്ങൾ നൽകി റെയ്ഡ് നടത്തിച്ചത് ശങ്കർ ആണെന്ന വിശ്വാസത്തിൽ, പേട്ട ജംഗ്ഷന് സമീപത്തേക്ക് രാത്രി വിളിച്ച് വരുത്തി കാറിടിപ്പിക്കുകയായിരുന്നു.ഈ സമയം കാര്‍ ഓടിച്ചിരുന്നത് സിതാര ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിലാണ്. ശങ്കറിനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസ്സില്‍ കൊലപാതക ശ്രമത്തിനു സുജിതിനെയും സിതരയെയും പേട്ട പോലീസ് അറസ്റ്റു ചെയ്തു. സുജിത്തിനെതിരെ 2005 മുതൽ പേട്ട, പൂന്തുറ, ഫോർട്ട്, മ്യൂസിയം, കന്റോൺമെന്റ്, കരമന, കഴക്കൂട്ടം, വഞ്ചിയൂർ, നേമം, പാറശ്ശാല, പൂവാർ തുടങ്ങിയ സ്റ്റേഷൻ പരിധിയിൽ ആംസ് ആക്ട് കേസ്സുകൾ, വധശ്രമക്കേസ്സുകൾ, മണി ലെൻഡേഴ്സ് ആക്ട്, ജെ.ജെ ആക്ട് തുടങ്ങിയ പ്രകാരമുളള 20-ഓളം ക്രിമിനൽ കേസ്സുകൾ നിലവിലുണ്ട്. പേട്ട എസ് എച്ച് ഒ ഗിരിലാല്‍, എസ് ഐ മാരായ രതീഷ്, ഗോപകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.