ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയെ പീഢിപ്പിച്ച കേസിലെ പ്രതിയായ വക്കീല്‍ പിടിയിലായതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഉള്ളൂര്‍ ബാലസുബ്രമണ്യ ക്ഷേത്രത്തിനു സമീപം റോസ് ഗാർഡൻസ് കൃഷ്ണകൃപയില്‍ മുരളീകൃഷ്ണന്‍ (45) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി, കുമാരപുരത്ത് ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുകയും പുളിയറകോണം സ്വദേശിയായ യുവതിയെ ജോലി വാങ്ങി നല്‍കാമെന്നും അതിനായി ഇന്റര്‍വ്യൂവിന് എത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കുമാരപുരത്തെ സ്വകാര്യ സ്ഥാപനത്തിലെത്തിയ യുവതിയെ പ്രതി പീഢിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, യുവതി പിന്നോക്ക സമുദായക്കാരി ആയതിനാല്‍ അന്വേഷണം കഴക്കൂട്ടം അസ്സിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുക്കുകയുമായിരുന്നു. വക്കീൽ ജോലിക്കൊപ്പം ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുകയും അതിന്റെ മറവിൽ സ്ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്ത് പീഢനം നടത്തുകയുമായിരുന്നു. ഡിസിപി ഡോ.ദിവ്യ.വി.ഗോപിനാഥിന്റെ നിര്‍ദ്ദേശാനുസരണം കഴക്കൂട്ടം സൈബർ സിറ്റി അസ്സിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാർ, മെഡിക്കൽ കോളേജ് എസ് എച്ച് ഒ ഹരിലാൽ, എസ് ഐ പ്രശാന്ത്, എസ് സി പി ഒ-മാരായ രഞ്ജിത്, അനിൽ കുമാർ, സിപിഒ പ്രതാപൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.