തിരുവനന്തപുരം:- റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ആറേകാൽ ലക്ഷം രൂപ തട്ടിയെടുത്തയാളെ പോലീസ് പിടികൂടിയതായി ഐ.ജി.പി-യും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മാങ്കോട് സ്വദേശി അനു (32) വിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കാട്ടക്കട കുളത്തുമ്മൽ സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ രാംജിത്തിന് റയിൽവേയിൽ ജൂനിയർ എഞ്ചിനിയറായി ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞാണ് പ്രതി 2017 മുതൽ പലതവണയായി 6,2100 രൂപ തട്ടിയെടുത്തത്. 25-07-17 മുതലാണ് തട്ടിപ്പിന്റെ തുടക്കം. റയിൽവേയിലെ എഞ്ചിനീയറാണെന്ന് പരിചയപ്പെടുത്തിയ പ്രതി അനു അന്ന് താമസിച്ചിരുന്ന ആറ്റിൻകുഴിയിലെ ഫ്ലാറ്റിൽ രാംജിത്തിനെ വിളിച്ചു വരുത്തി ജോലി വാഗ്ദാനം നൽകി ആദ്യം 3 ലക്ഷം രൂപയുടെ ചെക്ക് വാങ്ങിയ ശേക്ഷം പണം മാറിയെടുക്കുകയും പിന്നീട് പല തവണകളായി വീണ്ടും പണം വാങ്ങുകയും റെയിൽവേയുടെ ഒരു വ്യാജ കാൾ ലെറ്റർ നിർമ്മിച്ചു നൽകുകയുമായിരുന്നു. അതുമായി യുവാവ് റയിൽവേയിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം നടത്തി വരവേ ഒളിവിലായിരുന്ന പ്രതിയെ കുറിച്ച് അസി.കമ്മീഷണർ ഷൈനു തോമസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്ത് നിന്നാണ് ഇന്നലെ പ്രതിയെ പിടികൂടിയത്.
കഴക്കൂട്ടം എസ്.എച്ച്.ഒ. ബിജു യു, എസ്.ഐ മാരായ വിപിൻ കുമാർ, ഷാജു കുമാർ, സി.പി.ഒ മാരായ ബിനു, ബിനു.ജി എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. സമാന രീതിയിൽ പ്രതി കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം തുടരും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ലോക്ക് ഡൗൺ വിലക്ക് ലംഘനം:
744 പേര്‍ക്കെതിരെ നിയമനടപടി
തിരുവനന്തപുരം:- ലോക്ക് ഡൗണിന്റെ രണ്ടാം ദിനമായ ഇന്നലെ (09-05-2021) വൈകുന്നേരം നാലു മണിവരെ തിരുവനന്തപുരം നഗരത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കോവിഡ് സുരക്ഷാ വിലക്ക് ലംഘനം നടത്തിയ 744 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 160 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 546 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 2 പേരിൽ നിന്നുമായി 2,74,000/- രൂപ പിഴ ഈടാക്കി. കൂടാതെ അനാവശ്യ യാത്ര നടത്തിയ 36 വാഹനങ്ങള്‍ക്കെതിരെയും ഇന്നലെ നിയമനടപടി സ്വീകരിച്ചു. ശരിയായ രീതിയില്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കാത്ത 5720 പേര്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചിട്ടുള്ളതുമാണ്.