തിരുവനന്തപുരം :- വിഴിഞ്ഞം മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ നിന്നും പണവും വിളക്കുകളും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. വിഴിഞ്ഞം കരുമാണിക്യവിളാകം വീട്ടിൽ കുമരേശൻ (66)-നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 8-നാണ് മോഷണം നടന്നത്. രാത്രി വിഴിഞ്ഞം തെരുവ് മുത്തുമാരിയമ്മൻ ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ പ്രതി ക്ഷേത്രത്തിന് മുന്നിലെ മേശയുടെ ഡ്രോയർ കുത്തിത്തുറന്ന് 1500/- രൂപയും അവിടെ ഉണ്ടായിരുന്ന നിലവിളക്കുകളും മോഷ്ടിച്ചെടുക്കുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ-മാരായ സമ്പത്ത്, രാജൻ, എ.എസ്.ഐ അജികുമാർ, സി.പി.ഒ ഷൈൻ എന്നിവരങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.