ചാല മാർക്കറ്റില്‍ പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ
സ്പെഷ്യല്‍ ഡ്രൈവ്: 910 പേര്‍ക്കെതിരെ നിയമ നടപടി
മാസ്ക് ധരിക്കാത്ത 650 പേര്‍ക്കെതിരെയും
സാമൂഹിക അകലം പാലിക്കാത്ത 71പേര്‍ക്കെതിരെയും
സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത 13
കടകള്‍ക്കെതിരെയും, 176 ഓട്ടോറിക്ഷകൾക്കെതിരെയും
നിയമ നടപടി സ്വീകരിച്ചു.
തിരുവനന്തപുരം:-തലസ്ഥാനത്തെ തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന ക്രിട്ടിക്കൽ കണ്ടയിൻമെന്റ് സോണുകളിലും നഗരത്തിലെ കണ്ടയിൻമെന്റ് സോണുകളിലും അതിർത്തികൾ അടച്ചു കൊണ്ടുള്ള പോലീസ് നിരീക്ഷണം ശക്തമായി തുടരുന്നു. അതോടൊപ്പം കോവിഡ് സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതും ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്ന പ്രവര്‍ത്തനവും ഊർജ്ജിതമായി തുടരുന്നതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.അതേസമയം ചാല മാര്‍ക്കറ്റില്‍ പ്രത്യേക സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ്-19 സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തവരെ കണ്ടെത്താനായി സിറ്റി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ഇന്നലെ (07.08.2020) 910 പേർക്കെതിരെ നടപടി സ്വീകരിച്ചു.
സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, ക്വാറന്റൈനിൽ കഴിയുന്നവരുടെ ചെക്കിംഗ്
സിറ്റിയിൽ പുതുതായി കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ആയിട്ടുളള ആളുകളുടെ പ്രൈമറി, സെക്കന്ററി തരം തിരിച്ചുളള സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന സ്പെഷ്യൽ ടീമിന്റേയും, ക്വാറന്റൈനിൽ കഴിയുന്ന ആളുകളെ നിരീക്ഷിക്കുന്നതിനുളള സ്പെഷ്യൽ ടീമിന്റേയും പ്രവർത്തനങ്ങളെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിലയിരുത്തുന്നുണ്ട്. ക്വാറന്റൈനിൽ കഴിയുന്ന ആളുകളുടെ നിരീക്ഷണം ഉറപ്പാക്കുന്നതിനായി അയൽവാസികളായ ആളുകളുടെ സഹായവും പോലീസ് ഉറപ്പ് വരുത്തുന്നുണ്ട്. ഇവർ വീട് വിട്ട് പോകാതിരിക്കാന്‍ പ്രത്യേകമായി തയ്യാറാക്കിയ ആപ് ഉപയോഗിച്ച് സിറ്റി സൈബർ സെല്ലും നിതാന്തജാഗ്രത പുലർത്തുന്നു.
ചാല മാർക്കറ്റില്‍ പ്രത്യേകസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ
ചാല മാർക്കറ്റിലെ കടകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനായി പ്രത്യേക സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. പച്ചക്കറി – ധാന്യ മൊത്തവിതരണ സ്ഥാപനങ്ങൾക്ക് രാവിലെ 11.00 മണി വരെ പ്രവർത്തിക്കാം. മറ്റുളള കടകൾക്ക് ഉച്ചയ്ക്ക് 1.00 മുതൽ രാത്രി 7.00 വരെ മാത്രമേ തുറന്ന് പ്രവർത്തിപ്പിക്കുവാൻ അനുമതി ഉളളൂ. എല്ലാ കടകളും ഒരുമിച്ച് തുറക്കാൻ പാടില്ല. പകരം ഒന്നിടവിട്ട ദിവസങ്ങൾ നിശ്ചയിച്ച് പ്രവർത്തിക്കേണ്ടതാണ്. ഞായറാഴ്ച കടകളൊന്നും തന്നെ തുറന്ന് പ്രവർത്തിക്കുവാൻ പാടുളളതല്ല. ചരക്ക് വാഹനങ്ങൾ ഒഴികെ മറ്റ് വാഹനങ്ങൾ ഒന്നും തന്നെ ചാല മാർക്കറ്റിലേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കണ്ടയിൻമെന്റ് സോണുകളിൽ നിന്നുളള ജീവനക്കാരും കടയുടമകളും മാർക്കറ്റിൽ പ്രവേശിക്കരുത്. സാമൂഹ്യ അകലം അടക്കമുളള കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിച്ച് വേണം കടകൾ പ്രവർത്തിപ്പിക്കുവാൻ. ചാല മാർക്കറ്റും പരിസരപ്രദേശങ്ങളും സിറ്റി പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു കൊണ്ട് പ്രവർത്തിക്കുന്ന കടകൾ പൂട്ടിക്കുന്നതിന് നഗരസഭക്ക് റിപ്പോർട്ട് കൊടുക്കുകയും കടയുടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതുമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
സ്പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം നഗരത്തിലെ കോവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് കഴിഞ്ഞ ആറു ദിവസമായി തിരുവനന്തപുരം സിറ്റി പോലീസ് നടത്തി വരുന്ന മാസ്സ് ഡ്രൈവ് (മാസ്ക് ആന്റ് സോഷ്യൽ ഡിസ്റ്റൻസിങ് ഡ്രൈവ്) ഇന്നലെയും (07.08.2020) തുടർന്നു. എല്ലാ പോലീസ് സ്റ്റേഷനുകളിലേയും എസ്.എച്ച്.ഒ-മാരുടെ നേതൃത്വത്തിൽ സിറ്റിയിലെ കൺട്രോൾ റൂം വാഹനങ്ങളും ചേർന്ന് പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 910 പേർക്കെതിരെ ഇന്നലെ നിയമ നടപടി സ്വീകരിച്ചു. രാവിലെ 10.00 മണി മുതൽ 1.00 വരെയും വൈകുന്നേരം 4.00 മണി മുതൽ 7.00 മണി വരെയുമായിരുന്നു വ്യാപകമായ പരിശോധനകൾ നടന്നത്. പോലീസ് സ്റ്റേഷനുകളിൽ നിന്നുളള പ്രത്യേക ബൈക്ക് പട്രോൾ ടീമുകളും മാസ്സ് ഡ്രൈവിൽ പങ്കെടുത്തു. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ കണ്ടെത്തിയ 650 പേരിൽ നിന്നും പിഴ ഈടാക്കിയും, സാമൂഹ്യഅകലം പാലിക്കാതെ കാണപ്പെട്ട 71 പേർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും സാമൂഹിക അകലം പാലിക്കാതെയും, കോവിഡ് പ്രോട്ടോക്കോൾ അനുസരിക്കാതെയും പ്രവർത്തിച്ച 13 കടകള്‍ക്കെതിരെയും നിയമ നടപടി സ്വീകരിച്ചു. കൂടാതെ മാർഗ്ഗ നിര്‍ദ്ദേശങ്ങൾ പാലിക്കാതെ സർവ്വീസ് നടത്തിയ 176ഓട്ടോറിക്ഷകൾക്കെതിരെയും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടപടി സ്വീകരിച്ചതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. തലസ്ഥാനത്ത് ഇന്നലെ (07.08.2020) ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയ 28 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 8 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
കോവിഡ് സമ്പർക്ക വ്യാപനം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തലസ്ഥാനത്തെ തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന ക്രിട്ടിക്കൽ കണ്ടയിൻമെന്റ് സോണുകളിലും നഗരപ്രദേശങ്ങളിലെ കണ്ടയിൻമെന്റ് സോണുകളിലും അതിർത്തികൾ അടച്ചുകൊണ്ടുള്ള പോലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാപേരും പാലിക്കണമെന്നും, വിലക്ക് ലംഘനം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.