തിരുവനന്തപുരം:- കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍തലസ്ഥാനത്ത് ചികിത്സക്കിടെ ആശുപത്രിയില്‍ നിന്നും മുങ്ങിയ രണ്ടു പേര്‍ക്കെതിരെ കേസെടുത്തതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 18 വയസുകാരനായ നന്തംകോട് സ്വദേശിക്കെതിരെയും 60 വയസുള്ള നെടുമങ്ങാട് സ്വദേശിക്കും എതിരെയാണ് എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും കേരള പബ്ലിക് ഹെല്‍ത്ത് ആക്റ്റ് പ്രകാരവും കന്റോന്‍മെന്റ് പോലീസ് സ്റ്റേഷനില്‍ കേസെടുത്തത്. ഇരുവരും പനിക്ക് ചികിത്സ തേടി ജനറല്‍ ആശുപത്രി ഓ പി യില്‍ എത്തുകയും ഡോക്ടര്‍ ഇവര്‍ക്ക് കോവിഡ് സ്രവ പരിശോധന നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും മുങ്ങുകയായിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അതേസമയം തലസ്ഥാനത്ത് കോവിഡ് സുരക്ഷാ ഡ്യൂട്ടികൾക്കായി കൂടുതൽ പോലീസിനെ നിയോഗിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവു പ്രകാരം വിവിധ സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നും വന്ന 75 പോലീസ് ഉദ്യോഗസ്ഥരെയാണ് വിവിധ സബ് ഡിവിഷനുകളിൽ കോവിഡ് സുരക്ഷ ഡ്യൂട്ടികൾക്ക് നിയോഗിച്ചത്. കണ്ടയിൻമെന്റ് സോണുകളിൽ ജനങ്ങള്‍ നിമയം ലംഘിച്ച് പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് ഡ്രോൺ നിരീക്ഷണം നടത്തുമെന്നും കമ്മീഷണർ അറിയിച്ചു.
കോവിഡ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായുള്ള വിവിധ ഡ്യൂട്ടികൾക്ക് 90% പോലീസ് ഉദ്യോഗസ്ഥരുടേയും സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവു പ്രകാരം തിരുവനന്തപുരം സിറ്റിയിലെ വിവിധ സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നും 75 പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ സിറ്റി പോലീസ് കമ്മിഷണറുടെ മുൻപാകെ റിപ്പോർട്ട് ചെയ്തു. ഇതിൽ 2 സി ഐ മാരെ സിറ്റി പോലീസ് കോവിഡ് കൺട്രോൾ റൂമിലും 2 സി ഐ മാരെ കണ്ടയിൻമെന്റ് സോണുകളായ കരിക്കകം, കടകംപള്ളി വാർഡുകൾ ഉൾപ്പെടുന്ന ശംഖുമുഖം സബ് ഡിവിഷനിലും 2 സി ഐ മാരെ കാലടി, മണക്കാട് ചിറമുക്ക്, ആറ്റുകാൽ, ഐരാണി മുട്ടം എന്നീ കണ്ടയിൻമെന്റ് സോണുകൾ ഉൾപ്പെടുന്ന ഫോർട്ട് സബ് ഡിവിഷനിലും നിയോഗിച്ചു. കൂടാതെ സബ് ഡിവിഷനുകളായ ശംഖുമുഖത്തേക്ക് 25, കന്റോന്‍മെന്റ് -20, കഴക്കൂട്ടം സൈബർ സിറ്റി – 10, ഫോർട്ട് – 10, ട്രാഫിക് 10 എന്ന കണക്കിൽ മറ്റു പോലീസ് ഉദ്യോഗസ്ഥരേയും പിക്കറ്റ് പോസ്റ്റ്, ഹോം ക്വാറന്റൈന്‍ നിരീക്ഷണം, വാഹന പരിശോധന തുടങ്ങിയ കോവിഡ് സുരക്ഷ ഡ്യൂട്ടികൾക്ക് നിയോഗിച്ചു.
നഗരത്തിൽ പോലീസ് പരിശോധന ശക്തമായി തുടരവെ തലസ്ഥാനത്ത് വിലക്ക് ലംഘനം നടത്തിയ 110പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം ഇന്നലെ (25.06.2020) കേസെടുത്തു. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്ത 32 വാഹനങ്ങള്‍ക്കെതിരെയും മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 374 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. സർക്കാരിന്റെയും പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കാതെ വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.