കൃഷി വകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നതിന് കേരള സർക്കാർ പൊതു ആസ്ഥാന മന്ദിരം ഒരുക്കുന്നു. കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ഇ- ഗവേണൻസ് സൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായിട്ടായിരിക്കും പൊതു ആസ്ഥാന മന്ദിരം പ്രവർത്തിക്കുക. ഇതിനായി 30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
തിരുവനന്തപുരം ജില്ലയിൽ കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആനയറയിലെ കാർഷിക നഗര മൊത്തവ്യാപാര കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥലത്തുള്ള ഒരേക്കർ ഭൂമിയിലാണ് ഐ.ടി അധിഷ്ഠിത ആധുനിക ഓഫീസും കർഷക സേവന കേന്ദ്രവും യാഥാർത്ഥ്യമാകുന്നത്. കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഏകീകൃത അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായി (Integrated & Administrative Hub) പ്രവർത്തിക്കുന്ന കേന്ദ്രമായിരിക്കുമിതെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
നിർദ്ദിഷ്ട പൊതു ഓഫീസ് സമുച്ചയത്തിൽ കൃഷി വകുപ്പുമായി ബന്ധപ്പെട്ട നിലവിൽ സ്വന്തം കെട്ടിടം ഇല്ലാത്ത ഓഫീസുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആവശ്യകത കണക്കിലെടുത്ത്, ഈ സ്ഥാപനങ്ങൾ കെട്ടിട നിർമാണത്തിനുള്ള ഫണ്ട് ലഭിക്കുന്നതനുസരിച്ച് സ്ഥലം അനുവദിക്കുന്നതിനുള്ള രൂപരേഖ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ തയ്യാറാക്കും. കെട്ടിട നിർമ്മാണത്തിന്റെ സാങ്കേതിക എസ്റ്റിമേഷൻ, കോൺട്രാക്ടിങ് എന്നിവ നിശ്ചയിക്കാൻ കാർഷികോത്പാദന കമ്മീഷണർ (കൺവീനർ), കൃഷി ഡയറക്ടർ, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്പെഷ്യൽ ഓഫീസർ WTO, മാനേജിംഗ് ഡയറക്ടർ, കാബ്‌കോ/ എം.ഡിയുടെ പ്രതിനിധി, കാബ്‌കോ, സ്റ്റേറ്റ് അഗ്രിക്കൾച്ചർ എഞ്ചിനീയർ/ പ്രതിനിധി, ചീഫ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി (ബിൽഡിംഗ്)/ എക്‌സിക്യൂട്ടിവ് എഞ്ചിനീയർ പദവിയുള്ള പ്രതിനിധി, കെട്ടിട നിർമ്മാണത്തിന് തുക മുടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി/ ഡയറക്ടർ (പ്രതിനിധി), അഡീഷണൽ സെക്രട്ടറി- 3, കൃഷി വകുപ്പ് എന്നിവർ അടങ്ങിയ ഉദ്യോഗസ്ഥ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. രണ്ടുവർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.