തിരുവനന്തപുരം : പഴവങ്ങാടി ഹോമിയോ ആശുപത്രിയ്ക്ക് സമീപം വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണം പിടിച്ചു പറിച്ച കേസ്സിലെ പ്രതികൾ ഫോർട്ട് പോലീസിന്റെ പിടിയിലായതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കരകുളം വില്ലേജിൽ ഏണിക്കര നെടുമ്പാറ തടത്തരികത്ത് വീട്ടിൽ ബിനു @ വട്ടൻ ബിനു (47), മണക്കാട് വില്ലേജിൽ കരിമഠം കോളനിയിൽ താമസം സുരേഷ് @ വൂളത്തി സുരേഷ് (48), പളളിച്ചൽ വില്ലേജിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ ചാനൽക്കര വീട്ടിൽ ഷാജി @ ജവാൻ ഷാജി (45), തൈയ്ക്കാട് വില്ലേജിൽ ജഗതി കണ്ണേറ്റുമുക്ക് കാരയ്ക്കാട് ലെയിനിൽ വയൽനികത്തിയ പുത്തൻ വീട്ടിൽ സന്തോഷ് @ തല്ലുകൊളളി സന്തോഷ് (44) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
![](https://mediavoiceonline.com/wp-content/uploads/2020/11/kavarcha.jpg)
കോട്ടയ്ക്കകം പഴവങ്ങാടി ഹോമിയോ ആശുപത്രിയ്ക്ക് മുൻവശം വച്ച് നടന്നു പോവുകയായിരുന്ന വഴിയാത്രക്കാരനെ പ്രതികൾ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടതിന് വിസമ്മതിച്ചതിനെ തുടർന്ന് പ്രതികൾ കൈവശം ഉണ്ടായിരുന്ന ബ്ലൈഡ് ഉപയോഗിച്ച് യാത്രക്കാരനെ വരഞ്ഞു മുറിവേൽപ്പിച്ച് പണം പിടിച്ച് പറിക്കുകയായിരുന്നു. കേസ്സ് റിപ്പോർട്ട് ആയതിനെ തുടർന്ന് ഫോർട്ട് എ.സി.പി പ്രതാപൻ നായരുടെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ-യുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം സമയോജിതമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ ഫോർട്ട് പോലീസ് സ്റ്റേഷനിൽ മുമ്പും ഇത്തരത്തിലുളള കേസ്സുകൾക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചു പറിക്കുന്ന പണം മദ്യത്തിനും മയക്കുമരുന്നിനുമായിട്ടാണ് പ്രതികൾ ഉപയോഗിക്കുന്നത്. എസ്.എച്ച്.ഒ രാകേഷ്, എസ്.ഐ-മാരായ സജു എബ്രഹാം, വിമൽ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.