തിരുവനന്തപുരം:– ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ 3 പേരെ സിറ്റി പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ബാലരാമപുരം സി എസ് ഐ പള്ളിയ്ക്ക് സമീപം കരിം പ്ലാവിള വീട്ടിൽ മണികണ്ഠൻ (32), ബീമാപള്ളി മാമൂട്ടിവിളാകം വീട്ടിൽ അസ്‌ലം (25), ആറ്റുകാൽ ചരുവിള ജയവിഹാറിൽ മണികണ്ഠൻ (25) എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റു ചെയ്തത്.
![](https://mediavoiceonline.com/wp-content/uploads/2020/10/mani-mani.jpg)
കഴിഞ്ഞ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആട്ടോ ഡ്രൈവറായ ശ്രീകണ്ഠേശ്വരം സ്വദേശി രവീന്ദ്രൻനായർ രാത്രി പത്തരമണിയോടെ ഓട്ടോ ഓടിച്ചു വരവെ തകരപ്പറമ്പ് ജംഗ്ഷനു സമീപത്ത് വച്ച് 5 അംഗ സംഘം തടഞ്ഞു നിർത്തി മർദ്ദിച്ച് വില പിടിപ്പുള്ള മൊബൈൽ ഫോൺ പിടിച്ചുപറിച്ചു കൊണ്ടു പോകുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ മൊഴിയിൽ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലും, സംഭവസ്ഥലത്തെ സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് 3 പ്രതികളെ അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഫോര്‍ട്ട് എസ് എച്ച് ഓ രാകേഷ്, എസ് ഐ മാരായ വിമല്‍, സജു എബ്രഹാം, നിധിന്‍ നളന്‍, സി പി ഓ മാരായ വിനോദ്, ബിന്ദു എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. മോഷണ സംഘത്തിലെ മറ്റ് രണ്ട് പ്രതികളെ പിടികൂടുവാനുള്ള അന്വേഷണം തുടരുന്നതായും കമ്മീഷണർ അറിയിച്ചു.
മയക്കു ഗുളികയും കഞ്ചാവും വിൽപ്പന: രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം:- നഗരത്തിൽ മയക്കു ഗുളികകളും കഞ്ചാവും വിൽപ്പന നടത്തുന്ന 2 പേരെ സിറ്റി പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. കുമാരപുരം ബര്‍മ്മ റോഡില്‍ ആവണത്ത് വിളാകം വീട്ടില്‍ കൃഷ്ണദാസ് (29) പാല്‍ക്കുളങ്ങര തേങ്ങപ്പുര ലെയിന്‍ ലക്ഷ്മി വിളാകം ശിവകൃപ വീട്ടില്‍ ശംഭു ദേവ് (27) എന്നിവരെയാണ് എന്നിവരെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റു ചെയ്തത്.
![](https://mediavoiceonline.com/wp-content/uploads/2020/10/shambhu.jpg)
ഇവരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന മയക്കുഗുളികയായ 70 നൈട്രോസൺ ഗുളികകളും കഞ്ചാവ് പൊതികളും പിടിച്ചെടുത്തു. ആശുപത്രികളിൽ നിന്നും ഒ.പി ടിക്കറ്റെടുത്ത് അതിൽ മാനസിക വിഭ്രാന്തിയുള്ള രോഗികൾക്ക് നൽകുന്ന മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നൈട്രാസെപ്പാം തുടങ്ങിയ ഗുളികകളുടെ വ്യാജ കുറിപ്പടി തയ്യാറാക്കി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും വാങ്ങിയാണ് ഇവർ ലഹരിയ്ക്കായി ഈ ഗുളികകൾ വിൽപ്പന നടത്തുന്നത്. കോളേജ് വിദ്യാർത്ഥികളും, യുവാക്കളും, അന്യ സംസ്ഥാന തൊഴിലാളികളുമാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ. ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മയക്കു ഗുളികകളും കഞ്ചാവും സ്ഥലത്ത് എത്തിച്ച് നൽകുന്നതാണ് ഇവരുടെ വിൽപ്പന രീതി. ഡെപ്യൂട്ടി കമ്മീഷണർ ഡോ. ദിവ്യ വി ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആക്കുളം നാറ്റ്പാക്കിനു സമീപത്തു നിന്നും പ്രതികളെ പിടികൂടിയത്. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്. ഐ.മാരായ പ്രശാന്ത്, രാമചന്ദ്രന്‍ എഎസ്ഐ സാബു, സി പി ഓ മാരായ, മനു, ശ്രീനിവാസന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
കോവിഡ്-19 സുരക്ഷ- കേസ് വിവരം
തിരുവനന്തപുരം നഗരത്തിൽ 31-10-2020 പോലീസ് നടത്തിയ പരിശോധനയിൽ 137 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 28 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 75 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 13 പേരിൽ നിന്നുമായി 17,600/- രൂപ പിഴ ഈടാക്കി. സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ 2 വാഹനങ്ങൾക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവര്‍ത്തിച്ച 9 കടകള്‍ക്കുമെതിരെ ഇന്നലെ നിയമനടപടി സ്വീകരിച്ചു.