![](https://mediavoiceonline.com/wp-content/uploads/2020/11/irani.jpg)
തിരുവനന്തപുരം:- അന്താരാഷ്ട്ര മോഷണ സംഘത്തിലെ നാല് ഇറാനിയൻ പൗരന്മാർ പിടിയിലായതായി ഐ.ജി.പി-യും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. ഡൽഹിയിൽ നിന്നും മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനത്തിൽ കേരള തലസ്ഥാനം ലക്ഷ്യമാക്കി വരികയും തിരുവനന്തപുരത്തെ ഹോട്ടലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇറാൻ പൗരന്മാരായ ഇയ്നെല്ലാഹ് (40), ദാവൂദ് (23), മെഹ്സിൻ (45), മജീദ് (32), എന്നിവരാണ് കന്റോൺമെന്റ് പോലീസിന്റെ പിടിയിലായത്. ഈ വർഷം ജനുവരിയിൽ ഇന്ത്യയിലെത്തിയ സംഘം ഇതിനിടെ പല സ്ഥലങ്ങളിൽ നിന്നും വിദേശ കറൻസി, ഇന്ത്യൻ രൂപ തുടങ്ങിയവ മോഷണം നടത്തുകയുമായിരുന്നു. വിദേശകറൻസി വിനിമയം നടത്തുന്ന പോസ്റ്റാഫീസുകൾ, മണി എക്സേഞ്ച് ഷോറൂമുകൾ എന്നിവിടങ്ങളിലെത്തി ഡോളർ മാറാൻ എന്ന വ്യാജേന നോട്ടുകെട്ടുകൾ കൈകളിൽ വാങ്ങിയശേഷം കൈയ്യടക്കവും കൺകെട്ട് വിദ്യയും ഉപയോഗിച്ച് ജീവനക്കാരുടെ ശ്രദ്ധ വളരെ വിദഗ്ദ്ധമായി മാറ്റിയ ശേഷം കറൻസികൾ മോഷണം നടത്തുകയാണ് ഇവരുടെ രീതി.
കഴിഞ്ഞ മാസം പോണ്ടിച്ചേരിയിൽ ഒരു പോസ്റ്റോഫീസിൽ വിദേശ പൗരന്മാർ സമാനരീതിയിൽ ഒരു മോഷണം നടത്തിയിരുന്നു. ഇത്തരം മോഷണം തിരുവനന്തപുരം സിറ്റിയിലും നടക്കാൻ സാധ്യത ഉണ്ടെന്ന് കണ്ട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം വിദേശികളായ ആളുകൾ താമസിക്കാൻ സാധ്യതയുളള ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിലെ ആഢംബര ഹോട്ടലിൽ നിന്നും ഇറാൻ പൗരന്മാർ പിടിയിലായത്. ചോദ്യം ചെയ്യലിലും, പ്രതികളുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പരിശോധനയിലും തുടരന്വേഷണത്തിലും ആലപ്പുഴ ഉൾപ്പെടെ ഇന്ത്യയിലും പല സ്ഥലങ്ങളിലും നേപ്പാൾ തുടങ്ങിയ പല വിദേശരാജ്യങ്ങളിലും ഈ രീതിയിലുളള മോഷണങ്ങൾ ചെയ്തതായും തിരുവനന്തപുരത്തും മോഷണം നടത്തുന്നതിനായുളള തയ്യാറെടുപ്പുകൾ നടത്തിയതായും തെളിയുകയായിരുന്നു. ജനുവരി മുതൽ ഡൽഹിയിൽ ക്യാമ്പ് ചെയ്ത് നൂറുകണക്കിന് മോഷണങ്ങൾ നടത്തി വന്ന 24 അംഗ ഇറാൻ സംഘത്തിലെ നേതാവ് ഉൾപ്പെടെ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത്, തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും മോഷണ പദ്ധതികൾ തടയാൻ കഴിഞ്ഞത് സിറ്റി പോലീസിന്റെ അഭിമാനാർഹമായ നേട്ടമാണ്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ (ക്രമസമാധാനം) ഡോ. ദിവ്യ.വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ കന്റോൺമെന്റ് എ.സി.പി സുനീഷ് ബാബു, എസ്.എച്ച്.ഒ ഷാഫി, എസ്.ഐ സന്തോഷ് കുമാർ, എസ്.സി.പി.ഒ മണികണ്ഠൻ, സി.പി.ഒ-മാരായ അശോക് കുമാർ, സനിൽകുമാർ, സജാദ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതികളെ ആലപ്പുഴ പോലീസിന് കൈമാറിയിട്ടുണ്ട്.